കൊച്ചി: പത്തു കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് എംഎല്‍എയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു.
കൊച്ചിയിലെ ഓഫീസിലേക്കു വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. രാവിലെ 11ന് എന്‍ഫോഴ്സ്മെന്റ് ഓഫീസിലെത്തിയ എംഎൽഎയെ അസി. ഡയറക്ടര്‍ പി. രാധാകൃഷ്ണന്റെ നേതൃത്വത്തിലാണ് ചോദ്യംചെയ്തത്. കളമശേരി സ്വദേശി ഗിരീഷ് ബാബുവിന്റെ പരാതിയില്‍ നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യംചെയ്യല്‍.
പാലാരിവട്ടം പാലം നിര്‍മാണത്തിന്റെ മറവില്‍ നടത്തിയ അഴിമതിയിലൂടെ ലഭിച്ച തുകയില്‍ 10 കോടിയുടെ കള്ളപ്പണം ഒരു പത്ര സ്ഥാപനത്തിലൂടെ വെളുപ്പിച്ചെന്നാണ് പരാതിക്കാരന്റെ വാദം. 2016 നവംബര്‍ 15ന് പത്രത്തിന്റെ പഞ്ചാബ് നാഷണല്‍ ബാങ്ക് എറണാകുളം മാര്‍ക്കറ്റ് റോഡ് ശാഖ, കലൂര്‍ എസ്ബിഐ ശാഖ എന്നിവിടങ്ങളിലേക്ക് പണമെത്തിയെന്നാണ് പരാതി.
രേഖകള്‍ അടിസ്ഥാനമാക്കി നടത്തിയ ചോദ്യംചെയ്യലില്‍ അദ്ദേഹം കള്ളപ്പണമല്ലെന്ന നിലപാടില്‍ ഉറച്ചുനിന്നു. ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കി ഉച്ചയ്ക്ക് ഒന്നോടെ അദ്ദേഹത്തെ വിട്ടയച്ചു. ആവശ്യമെങ്കിൽ ഇനിയും വിളിപ്പിക്കുമെന്ന് ഇഡി അധികൃതര്‍ പറഞ്ഞു. വിഷയത്തില്‍ വിജിലന്‍സിന് പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തില്‍ പരാതിക്കാരന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് അന്വേഷണവുമായി മുന്നോട്ടുപോകാന്‍ വിജിലന്‍സിനും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും ഹൈക്കോടതി നിര്‍ദേശം നല്‍കുകയായിരുന്നു.
കള്ളപ്പണം വെളുപ്പിക്കൽ കേസ്; ഇബ്രാഹിംകുഞ്ഞിനെ ഇഡി ചോദ്യം ചെയ്തു
01:11 AM Oct 29, 2020 | Deepika.com