കോഴിക്കോട്: മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു 10 ശതമാനം സംവരണം നല്‍കണമെന്നാണു കോണ്‍ഗ്രസ് നിലപാടെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ മാധ്യമങ്ങളോടു പറഞ്ഞു. പാര്‍ലമെന്റിലും കോണ്‍ഗ്രസ് ഈ നിലപാടാണു സ്വീകരിച്ചത്. ഇതോടൊപ്പം പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണം നിലനിര്‍ത്തുകയും വേണം. കോൺഗ്രസിന്റെ രാഷ്ട്രീയകാര്യ സമിതി ഇക്കാര്യം ചർച്ചചെയ്തു.
മുന്നാക്ക സംവരണ വിഷയത്തില്‍ സിപിഎം വര്‍ഗീയ ധ്രുവീകരണത്തിനു ശ്രമിക്കുകയാണ്. സിപിഎം ദുഷ്ടലാക്കോടെ വര്‍ഗീയ ധ്രുവീകരണം നടത്തുകയാണ്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ഈ ശ്രമം സിപിഎമ്മിനു തിരിച്ചടിയാകും. ശബരിമല വിഷയത്തില്‍ സംഭവിച്ചതുതന്നെ ഇക്കാര്യത്തിലും സംഭവിക്കും. സംവരണം ഇരുതല മൂര്‍ച്ചയുള്ള വാളാണ്.
സീറോ മലബാര്‍ സഭയുടെ അഭിപ്രായത്തെ മാനിക്കുന്നതായും അദ്ദേഹം പറഞ്ഞു. വെല്‍ഫെയര്‍ പാർട്ടിയുമായി ധാരണയുണ്ടാക്കില്ല. ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും വര്‍ഗീയതയുടെ ഇരുവശങ്ങളാണ്. വര്‍ഗീയ കക്ഷികളോട് ഒരു ബന്ധവും പാടില്ലെന്നു കീഴ്ഘടകങ്ങള്‍ക്കു നിര്‍ദേശം നല്കി- മുല്ലപ്പള്ളി പറഞ്ഞു.
സുപ്രീംകോടതി വിധി വരുന്നതിനു മുന്‍പുതന്നെ മുന്നാക്ക സംവരണം നടപ്പാക്കിയ സർക്കാർ നടപടി ശരിയല്ലെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നേരത്തെ മലപ്പുറത്തു പറഞ്ഞു.
മുന്നാക്ക സംവരണം നടപ്പാക്കുന്പോൾ ഇപ്പോൾ സംവരണ ആനുകൂല്യങ്ങൾ കിട്ടിക്കൊണ്ടിരിക്കുന്നവർക്കു സംവരണം ഇല്ലാതാവരുത്. പത്തു ശതമാനം സംവരണം കോണ്‍ഗ്രസിന്റെ നയംതന്നെയാണ്. സംവരണ കാര്യത്തിൽ മുസ്ലിം ലീഗുമായി യാതൊരു പ്രശ്നവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
എം. ശിവശങ്കറെ കസ്റ്റഡിയിലെടുത്തത് മുഖ്യമന്ത്രിയെ കസ്റ്റഡിയിലെടുത്തതിനു തുല്യമാണെന്നും അഭിമാനമുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
സാന്പത്തിക സംവരണത്തിനു കോണ്‍ഗ്രസ് അനുകൂലം: മുല്ലപ്പള്ളി
01:11 AM Oct 29, 2020 | Deepika.com