കുറവിലങ്ങാട്: ഒരിക്കൽകൂടി ഉഴവൂരിന്റെ ഹൃദയം ഡോ. കെ.ആർ നാരായണന്റെ സ്മരണകളിൽ നിറഞ്ഞു. ഉഴവൂരിന്റെയും മലയാളക്കരയുടെയും പേരും പ്രശസ്തിയും വിശ്വമാകെ ഉയർത്തിയ ഡോ. കെ.ആർ. നാരായണന്റെ ജന്മശതാബ്ദി ആഘോഷങ്ങളിൽ അദ്ദേഹത്തിന്റെ സ്മരണകൾ ഇരന്പി.
ഉഴവൂരിന്റെ ഗ്രാമീണഭംഗിപേറുന്ന പെരുവന്താനമെന്ന കൊച്ചുഗ്രാമത്തിൽ നിന്ന് രാജ്യത്തിന്റെ പ്രഥമ പൗരനായി വളർന്ന ഡോ.കെ.ആർ. നാരായണൻ ഇളംതലമുറയ്ക്കെല്ലാം കരുത്തേകുന്ന പാഠപുസ്തകമെന്ന് മുതിർന്ന തലമുറയിലുള്ളവർ ഒരേ സ്വരത്തിൽ പറഞ്ഞു. 1920 ജൂലായ് 27നാണ് കോച്ചേരിൽ രാമൻ നാരായണനെന്ന കെ.ആർ. നാരായണന്റെ ജനനം. കുറിച്ചിത്താനം, വടകര, കുറവിലങ്ങാട് സ്കൂളുകളിലും കോട്ടയം സിഎംഎസ് കോളജിലുമായിരുന്നു പഠനം. ഉപരാഷ്ട്രപതിയും രാഷ്ട്രപതിയുമായി മാതൃഗ്രാമത്തിലെത്തിയപ്പോഴൊക്കെ പഴയകാലസുഹൃത്തുക്കളോടൊക്കെ കുശലാന്വേഷണം നടത്തിയിരുന്നു അദ്ദേഹം. മാതൃഗ്രാമത്തിൽ അദ്ദേഹത്തിന്റെ പേരിലുള്ളത് നിർധനരായ രോഗികൾക്ക് ആശ്വാസം സമ്മാനിക്കുന്ന സ്പെഷ്യാലിറ്റി ആശുപത്രിയാണ്.
കുറിച്ചിത്താനം കെ.ആർ. നാരായണൻ ഗവണ്മെന്റ് സ്കൂൾ, തെക്കുംതല ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ അദ്ദേഹത്തിന്റെ നാമത്തിലുള്ള വേറിട്ട സ്മാരക വികസന പദ്ധതികളാണ്. ഉഴവൂർ ജയ്ഹിന്ദ് പബ്ലിക്ക് ലൈബ്രറിക്കായി ഡോ. കെ.ആർ. നാരായണൻ ജന്മശതാബ്ദി സ്മാരക മന്ദിര നിർമാണത്തിനായി ഒരു കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുണ്ട്.
ജന്മശതാബ്ദി സ്മാരക ദിനമായിരുന്ന ഇന്നലെ ഉഴവൂർ പ്രഞ്ചായത്ത്, ശാന്തിഗിരി ആശ്രമം, കെ.ആർ നാരായണൻ ഫൗണ്ടേഷൻ, എൻജിഒ അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ പ്രത്യേക അനുസ്മരണ ചടങ്ങുകൾ നടന്നു. ജനപ്രതിനിധികളും പൗരപ്രമുഖരും ചടങ്ങുകളിൽ പങ്കെടുത്തു. സ്മൃതിമണ്ഡപത്തിൽ പ്രത്യേക പുഷ്പാർച്ചനയും നടന്നു.
കോവിഡ് പശ്ചാത്തലത്തിൽ ഈ വർഷം ലക്ഷ്യമിട്ട പരിപാടികൾ നടത്താൻ കഴിയാതെ വന്നതിനാൽ കെ.ആർ. നാരായണൻ ഫൗണ്ടേഷൻ ഒരുവർഷത്തേക്കുള്ള പരിപാടികളുടെ ഭാഗമായി ലോഗോ പ്രകാശനവും നടത്തി.
കെ.ആർ. നാരായണന്റെ സ്മരണകളിൽ ജന്മശതാബ്ദി ആഘോഷങ്ങൾക്കു സമാപനം
01:16 AM Oct 28, 2020 | Deepika.com