തൃശൂർ: കുതിരാനിലെ ഒന്നാം തുരങ്കത്തിന്റെ പണി അടുത്ത ജനുവരിയോടെ പൂർത്തിയാക്കണമെന്നു കരാറുകാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ടി.എൻ. പ്രതാപൻ എംപി അയച്ച കത്തിനുള്ള മറുപടിയിലാണ് ഈ വിവരം. ഇക്കാര്യത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് തന്റെ നിർദേശമനുസരിച്ച് ദേശീയപാത അഥോറിറ്റി അംഗം ആർ.കെ. പാണ്ഡെ കരാറുകാരുമായി സംസാരിച്ചിരുന്നു. രണ്ടാമത്തെ തുരങ്കത്തിന്റെ പണി വേഗത്തിലാക്കാനും നിർദേശം നൽകിയിട്ടുണ്ട്.
തുരങ്കത്തിന്റെ കവാടങ്ങളിലെ സുരക്ഷാക്രമീകരണങ്ങൾക്കായി വിട്ടുകൊടുത്ത വനഭൂമിക്കു പകരം ഭൂമി സംസ്ഥാന സർക്കാർ തരാൻ വൈകിയതിനാലാണു തുരങ്കത്തിന്റെ പണി പൂർത്തിയാക്കാൻ വൈകിയതെന്നു മന്ത്രി കത്തിൽ പറയുന്നു. കരാറുകാർക്കു ഫണ്ട് ലഭിക്കാത്തതും കാരണമായി.
2010 മുതൽ 2011 വരെ ഭൂമി ഏറ്റെടുക്കലിനു സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ നിരോധനവും, പിന്നീടു ഭൂവുടമകളുടെ പ്രതിഷേധ സമരങ്ങളുമാണു ദേശീയപാതയുടെ പണി ഇത്രയും വൈകിച്ചത്. ഇത്തരം തടസങ്ങൾമൂലം യഥാസമയം പണി പൂർത്തിയാക്കാതിരുന്ന കരാറുകാരുടെ വായ്പ കിട്ടാക്കടമായി മാറി. ഒരു ബാങ്കിൽനിന്നും വായ്പ ലഭിക്കാത്ത അവസഥയുമുണ്ടായി. ഇതര മാർഗങ്ങളിലൂടെ പണം സമാഹരിച്ച് പണി പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് കരാറുകാർ: മന്ത്രിയുടെ മറുപടിയിൽ പറയുന്നു.
കുതിരാൻ തുരങ്കത്തിന്റെ പണി പൂർത്തിയാക്കുന്നതു സംബന്ധിച്ച് കെപിസിസി സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് ഹൈക്കോടതിയിൽ നിയമപോരാട്ടം നടത്തുകയും, അനിശ്ചിതകാല ജനകീയ സമരത്തിന് ഒരുക്കങ്ങൾ പുരോഗമിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ മറുപടി.
കുതിരാനിലെ ഒരു തുരങ്കം ജനുവരിയോടെ: കേന്ദ്രമന്ത്രി
01:16 AM Oct 28, 2020 | Deepika.com