കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതി മൂവാറ്റുപുഴ പെരുമറ്റം സ്വദേശി റബിന്‍സ് ഹമീദിനെ (42) ഏഴ് ദിവസം എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. കേസുമായി ബന്ധപ്പെട്ട വിവരങ്ങളും കുറ്റകൃത്യത്തിലെ പങ്കാളിത്തവും വെളിപ്പെടുത്താന്‍ പ്രതി തയാറാകാത്ത സാഹചര്യത്തില്‍ കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ടത് അനിവാര്യമാണെന്ന് എന്‍ഐഎ അറിയിച്ചു. റബിന്‍സിന്റെ മൊബൈല്‍ ഫോൺ വിശദപരിശോധനയ്ക്ക് അയയ്ക്കേണ്ടതുണ്ടെന്നും എന്‍ഐഎ കോടതിയില്‍ ബോധിപ്പിച്ചു.
യുഎഇയിൽനിന്നു കൊച്ചിയിലെത്തിച്ച് അറസ്റ്റ് ചെയ്ത റബിൻസ് കേസിലെ 10 -ാം പ്രതിയാണ്. അഞ്ചാം പ്രതി കെ.ടി. റമീസ്, ആറാം പ്രതി എ.എം. ജലാല്‍, ഏഴാം പ്രതി മുഹമ്മദ് ഷാഫി, ഒമ്പതാം പ്രതി പി.ടി. അബ്ദു, 11 -ാം പ്രതി മുഹമ്മദലി ഇബ്രാഹിം, 12 -ാം പ്രതി മുഹമ്മദലി, 15-ാം പ്രതി സിദ്ദീഖുല്‍ അക്ബര്‍ എന്നിവരുമായി ക്രിമില്‍ ഗൂഢാലോചന നടത്തി സ്വര്‍ണക്കടത്തിനായി ഇയാൾ പണം സ്വരൂപിച്ചെന്നാണ് എന്‍ഐഎയുടെ ആരോപണം.
നേരത്തേ റബിന്സിനെതിരേ എറണാകുളം പ്രത്യേക എന്‍ഐഎ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറൻഡ് പുറപ്പെടുവിച്ചിരുന്നു. പ്രതിയെ സംബന്ധിച്ച് വിവരങ്ങള്‍ ലഭിക്കാന്‍ ഇന്റര്‍പോളിനെ സമീപിച്ച് ബ്ലൂ കോര്‍ണര്‍ നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
സ്വർണക്കടത്ത് കേസ്; റബിന്‍സ് എന്‍ഐഎ കസ്റ്റഡിയില്‍
12:32 AM Oct 28, 2020 | Deepika.com