കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പത്താം പ്രതി റബിന്‍സിനു പിന്നാലെ വിദേശത്തുള്ള മറ്റു പ്രതികളെയും ഉടന്‍ യുഎഇ ഭരണകൂടം ഇന്ത്യക്കു കൈമാറുമെന്ന പ്രതീക്ഷയില്‍ അന്വേഷണ ഏജന്‍സികള്‍. ഇവരില്‍ ഫൈസല്‍ ഫരീദാണ് പ്രധാനി. ഇയാള്‍ നിലവിൽ യുഎഇ ജയിലിലാണ്. സ്വര്‍ണക്കടത്തിലൂടെ വലിയൊരു സാമ്രാജ്യം സ്ഥാപിച്ച ആളാണ് ഫൈസല്‍ ഫരീദ്. ഇയാളാണു നയതന്ത്ര ബാഗേജിന്റെ പേരിൽ യുഎഇയില്‍നിന്നു തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം അയച്ചത്.
ഫൈസല്‍ ഫരീദും റബിന്‍സും ഉള്‍പ്പെടെ ആറു പ്രതികള്‍ യുഎഇയിലാണെന്നാണ് എന്‍ഐഎ ഏറ്റവുമൊടുവിലും കോടതിയെ അറിയിച്ചിരുന്നത്. ഇവർക്കെതിരെ ഇന്ത്യയില്‍ ജാമ്യമില്ലാ വാറന്റും ഇന്റര്‍പോളിന്റെ ബ്ലൂ നോട്ടീസും പുറപ്പെടുവിച്ചിരുന്നു. സ്വര്‍ണക്കടത്തു സംഘത്തിനായി സ്വദേശത്തും വിദേശത്തുംനിന്നു പണം സംഘടിപ്പിച്ചിരുന്നവര്ക്കിടയിലെ സുപ്രധാന കണ്ണി റബിന്‍സും ഫൈസലുമാണ്. കേരളത്തിലെ കള്ളക്കടത്തു സംഘവുമായി റബിന്‍സിനെ ബന്ധിപ്പിച്ചിരുന്നത് അഞ്ചാംപ്രതി കെ.ടി. റമീസും ഒമ്പതാംപ്രതി പി.ടി. അബ്ദുവും ആയിരുന്നു.
സാധാരണ കുടുംബത്തില്‍ പിറന്ന റബിന്‍സിന് നാട്ടില്‍ ചെറിയ കച്ചവടമായിരുന്നു. അച്ഛന് മൂവാറ്റുപുഴ കക്കടാശേരിയില്‍ ചായക്കടയായിരുന്നു. റബിന്‍സും സഹോദരനും വിദേശത്തു പോയതോടെ ഇവരുടെ സാമ്പത്തികവളര്‍ച്ച പെട്ടെന്നായി. പലയിടങ്ങളിലായി വന്‍തോതില്‍ സ്ഥലങ്ങൾ വാങ്ങിക്കൂട്ടി. സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായതിനെത്തുടര്‍ന്ന് റബിന്‍സിന്റെ വീട്ടില്‍ അന്വേഷണ ഏജന്‍സികള്‍ റെയ്ഡ് നടത്തുകയും ഒട്ടേറെ ഡിജിറ്റല്‍ തെളിവുകള്‍ക്കുള്ള ഡിവൈസുകള്‍ കണ്ടെടുക്കുകയും ചെയ് തിരുന്നു.
റബിന്‍സിനെ കിട്ടി, ഇനി ഫൈസല്‍ ഫരീദ്
12:32 AM Oct 28, 2020 | Deepika.com