കൊച്ചി: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) കസ്റ്റംസും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ മുന്‍കൂര്‍ ജാമ്യം തേടി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ നല്കിയ ഹര്‍ജികളില്‍ ഹൈക്കോടതി ഇന്നു വിധി പറയും. ശിവശങ്കറിന്റെ അറസ്റ്റ് ഇന്നുവരെയാണു കോടതി തടഞ്ഞിട്ടുള്ളത്.
സ്വര്‍ണക്കടത്തിന്റെ സൂത്രധാരന്‍ ശിവശങ്കറാണെന്ന ആരോപണമാണു കഴിഞ്ഞ ദിവസം വാദത്തിനിടെ ഇഡിക്കുവേണ്ടി ഹാജായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു ഉന്നയിച്ചത്. സ്വര്‍ണക്കടത്തില്‍ സ്വപ്ന വെറും മറയാണെന്നും ഇവരെ മുന്നില്‍ നിർത്തി ശിവശങ്കറാണോ ഇടപാടുകള്‍ നിയന്ത്രിച്ചിരുന്നതെന്ന് അന്വേഷിക്കുകയാണെന്നും അഡീ. സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കിയിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രധാന പദവി വഹിച്ചിരുന്ന ശിവശങ്കറിനാണോ സ്വര്‍ണക്കടത്തിന്റെ ലാഭം ലഭിച്ചിരുന്നതെന്നും അന്വേഷിക്കുന്നുണ്ട്. സ്വര്‍ണക്കടത്തില്‍ ശിവശങ്കറിനു പങ്കുണ്ടെന്നു തെളിയിക്കാന്‍ പോരുന്ന വാട്ട്സ് ആപ് സന്ദേശങ്ങളടക്കമുള്ള തെളിവുകള്‍ പിന്നീട് ഇഡി മുദ്രവച്ച കവറില്‍ സമര്‍പ്പിച്ചിരുന്നു.
സാമ്പത്തിക കുറ്റകൃത്യങ്ങളിലെ പ്രതികള്‍ക്കു മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട അനുബന്ധ കേസുകളിലും ശിവശങ്കറിന്റെ പങ്കിനെക്കുറിച്ചു സംശയമുണ്ടെന്നും കസ്റ്റംസിന്റെ അഭിഭാഷകനും വിശദീകരിച്ചിരുന്നു. ആരോപണങ്ങള്‍ ശരിയല്ലെന്നും കെട്ടുകഥ സൃഷ്ടിച്ചു തന്നെ കുടുക്കാനാണ് അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുന്നതെന്നും ശിവശങ്കര്‍ വാദിച്ചു.
വിവിധ അന്വേഷണ ഏജന്‍സികള്‍ ഉന്നയിച്ച ആരോപണങ്ങളെത്തുടര്‍ന്നു താന്‍ തൊട്ടുകൂടാത്തവനായെന്നും തന്റെ ഔദ്യോഗിക-കുടുംബ ജീവിതം തകര്‍ന്നെന്നും ശിവശങ്കര്‍ പറയുന്നു.
ഇരുവിഭാഗങ്ങളുടെയും വാദം പൂര്‍ത്തിയായതിനാൽ സിംഗിള്‍ ബെഞ്ച് വിധി പറയാന്‍ ഹര്‍ജി ഇന്നേക്കു മാറ്റുകയായിരുന്നു.
ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിൽ ഇന്നു വിധി
12:32 AM Oct 28, 2020 | Deepika.com