ചങ്ങനാശേരി: മുന്നാക്കവിഭാഗങ്ങളിൽ സാന്പത്തികമായി പിന്നാക്കം നില്ക്കുന്നവർക്ക് അനുവദിച്ച 10 ശതമാനം സംവരണം സംബന്ധിച്ച വ്യവസ്ഥകളിൽ മാറ്റങ്ങൾ വരുത്താൻ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും അടിയന്തരനടപടി ഉണ്ടാകണമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ.
സംവരണേതര വിഭാഗത്തിനു നല്കുന്ന 10ശതമാനം സാന്പത്തികസംവരണം സർക്കാർ ഉത്തരവു പ്രകാരം ജനുവരി മൂന്നു മുതൽ പ്രാബല്യത്തിൽ വരുത്തണം. ജനുവരി മൂന്നു മുതൽ നടത്തിയ നിയമന ശിപാർശകളും നിയമനങ്ങളും പുനഃക്രമീകരിച്ച് സംവരണേതര വിഭാഗങ്ങൾക്ക് ഇക്കാലയളവിൽ നഷ്ടപ്പെട്ടുപോയിട്ടുള്ള തൊഴിലവസരങ്ങൾ ലഭ്യമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പിന്നാക്ക വിഭാഗങ്ങൾക്കും പട്ടികജാതി-പട്ടികവർഗത്തിനും അനുവദിച്ച രീതിയിൽ ഏതെങ്കിലും നിയമനവർഷത്തിൽ അർഹരായ ഇഡബ്ല്യുഎസ് ഉദ്യോഗാർഥികളെ നിയമനത്തിനായി ലഭ്യമാകാതെ വന്നാൽ അത്തരം ഒഴിവുകൾ നികത്തപ്പെടാതെ മാറ്റിവയ്ക്കേണ്ടതും സാന്പത്തികമായി പിന്നാക്കം നില്ക്കുന്ന വിഭാഗത്തിനായി പ്രത്യേക വിജ്ഞാപനം രണ്ടു തവണയെങ്കിലും പുറപ്പെടുവിച്ച് അർഹരായ ഉദ്യോഗാർഥികൾക്ക് നൽകേണ്ടതുമാണ്. അങ്ങനെയുള്ള വിജ്ഞാപനങ്ങൾക്കു ശേഷവും അത്തരം ഉദ്യോഗാർഥികളെ ലഭ്യമാകാതെ വന്നാൽ ഓപ്പണ് കോന്പറ്റീഷനിൽ (പൊതുവിഭാഗത്തിൽ) ഇടം നേടിയ സംവരണേതര വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് നിയമനം നല്കേണ്ടതാണ്.
സംവരണേതര വിഭാഗത്തിൽപ്പെട്ടവരുടെ നിയമനടേണ് പുതുക്കി നിശ്ചയിക്കണം. ലാസ്റ്റ് ഗ്രേഡ് ഇതരവിഭാഗത്തിലും ലാസ്റ്റ് ഗ്രേഡ് വിഭാഗത്തിലും 10 ശതമാനം ലഭിക്കുമെന്നതിനാൽ ടേണുകൾ യഥാക്രമം മൂന്ന്, 11, 23, 35, 47, 59, 63, 75, 87, 99 എന്നിവയാക്കി നിശ്ചയിക്കണം.
ഇപ്പോൾ 10 ശതമാനം ടേണുകൾ അനുവദിച്ചിരിക്കുന്നത് ഒന്പത്, 19, 29, 39, 49, 59, 69, 79, 89, 99 എന്നിങ്ങനെയാണ്. ഇതനുസരിച്ച് ഏതെങ്കിലും തസ്തികയ്ക്ക് കുറഞ്ഞത് ഒന്പത് ഒഴിവുകൾ ലഭിച്ചാൽ മാത്രമേ സാന്പത്തികമായി പിന്നാക്കം നില്ക്കുന്ന ഒരാൾക്ക് നിയമനം ലഭിക്കുന്നുള്ളൂവെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ചൂണ്ടിക്കാട്ടി.
സാന്പത്തിക സംവരണത്തിൽ മുൻകാല പ്രാബല്യം വേണം: എൻഎസ്എസ്
01:30 AM Oct 27, 2020 | Deepika.com