കൊച്ചി: തിരുവനന്തപുരം സ്വർണക്കള്ളക്കടത്ത് കേസിലെ മുഖ്യ പ്രതികളിൽ ഒരാളായ മൂവാറ്റുപുഴ പെരുമറ്റം കരിക്കനാക്കുടി റബിൻസ് ഹമീദിനെ (42) ദുബായിൽനിന്നു കൊച്ചിയിൽ എത്തിച്ചു. എൻഐഎ ഉദ്യോഗസ്ഥരാണ് ഇയാളെ കൊണ്ടുവന്നത്.
എയർ ഇന്ത്യയുടെ എഐ 1950 നമ്പർ വിമാനത്തിൽ തിങ്കളാഴ്ച വൈകുന്നേരം 4.20 ഓടെയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചത്. വിമാനത്താവളത്തിന്റെ അകത്തുവച്ച് എൻഐഎ സംഘം മൂന്ന് മണിക്കൂറോളം രഹസ്യമായി ഇയാളെ ചോദ്യം ചെയ്തു. വിമാനത്താവളത്തിൽനിന്ന് ആലുവ ജില്ലാ ആശുപത്രിയിലെത്തിച്ച് മെഡിക്കൽ പരിശോധനകൾ നടത്തി. തുടർന്ന് എൻഐഎ ഉദ്യോഗസ്ഥർ ഇയാളെ എങ്ങോട്ടാണ് കൊണ്ടുപോയതെന്നു വ്യക്തമല്ല.
റബിന്‍സ് ഹമീദ് സ്വര്‍ണക്കടത്ത് കേസിലെ അന്താരാഷ്ട്ര ബന്ധങ്ങളുള്ള കുറ്റവാളിയാണെന്ന് എന്‍ഐഎ സൂചിപ്പിച്ചു. റബിന്‍സിനെ അറസ്റ്റ് ചെയ്തതോടെ കേസ് അന്വേഷണത്തിനു പുതിയ മാനം കൈവന്നിരിക്കുകയാണ്. അന്താരാഷ്ട്ര വേരുകളുള്ള ഭീകരവാദബന്ധത്തിന്റെ പ്രധാന ഇടനിലയും ഇയാളാണെന്നാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ നിഗമനം.
ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുമായും ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് എന്‍ഐഎ കോടതിയില്‍ അറിയിച്ചിരുന്നു. നയതന്ത്ര ബാഗേജിലൂടെയുള്ള സ്വര്‍ണക്കടത്ത് ഏകോപിപ്പിച്ചത് റബിന്‍സും ഫൈസല്‍ ഫരീദും ചേര്‍ന്നാണെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. 30 പ്രതികളുള്ള എന്‍ഐഎ കേസിലെ പത്താം പ്രതിയാണ് റബിന്‍സ്.
യുഎഇ സര്‍ക്കാര്‍ ഇന്ത്യക്കു വിട്ടുനല്‍കിയതോടെയാണ് റബിന്‍സിനെ നാട്ടിലെത്തിക്കാനായത്. ഫൈസല്‍ ഫരീദും റബിന്‍സും ഉള്‍പ്പെടെ കേസിലെ ആറു പ്രതികള്‍ യുഎഇയിലാണെന്നാണ് എന്‍ഐഎ കോടതിയെ അറിയിച്ചിരുന്നത്. മറ്റുപ ്രതികളെയും വൈകാതെ നാട്ടിലെത്തിക്കാനാകുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.
റബിൻസ് ഹമീദിനെ കൊച്ചിയിലെത്തിച്ചു
01:30 AM Oct 27, 2020 | Deepika.com