തിരുവനന്തപുരം: വാളയാറിൽ മരണപ്പെട്ട പെണ്‍കുട്ടികളുടെ അമ്മയ്ക്കൊപ്പമാണു സർക്കാർ എന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അവർക്കു നീതി ലഭ്യമാക്കാനുള്ള ശ്രമങ്ങളാണു സർക്കാർ നടത്തിവരുന്നത്. അവരോടു സംസാരിച്ച കാര്യങ്ങൾ മാനിക്കാനാണു സർക്കാർ ശ്രമിച്ചുവരുന്നത്. കേസിലെ പ്രതികളെ വെറുതേവിട്ടതിനെതിരായ നിയമപോരാട്ടം സർക്കാർ തുടരുകയാണ്. 2019 ൽ തന്നെ ഹൈക്കോടതിയിൽ അപ്പീൽ നൽകി.
കുട്ടികളുടെ അമ്മ ഫയൽ ചെയ്ത അപ്പീലും നിലവിലുണ്ട്. സർക്കാരിന്റെ ആവശ്യപ്രകാരമാണ് കോടതി വെറുതേവിട്ടവരെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ ഹൈക്കോടതി കൈക്കൊണ്ടത്. വിചാരണ ക്കോടതി വെറുതേ വിട്ട കേസിൽ മറ്റൊരു ഏജൻസിയെക്കൊ ണ്ട് അന്വേഷണം നടത്താൻ നിയമപരമായി സാധിക്കില്ല. അതുകൊണ്ട് വിചാരണക്കോടതിയിലെ വീഴ്ച ചൂണ്ടിക്കാട്ടി വിചാരണ തന്നെ റദ്ദാക്കി കിട്ടാനാണ് ശ്രമിക്കുന്നത്.
ഹൈക്കോടതി അപ്പീൽ പരിഗണിക്കാൻ സ്വാഭാവികമായ കാലതാമസമുണ്ടാകുന്നുണ്ട്. കേസ് വേഗത്തിൽ പരിഗണിക്കാൻ സർക്കാർ ഹൈക്കോടതിയിൽ അർജന്റ് മെമ്മോ ഫയൽ ചെയ്തു. നവംബർ ഒന്പതിനു കേസ് പരിഗണിക്കാമെന്നു സമ്മതിച്ചിട്ടുണ്ട്.
വിചാരണാവേളയിലുണ്ടായ വീഴ്ച പരിശോധിക്കാൻ റിട്ടയേഡ് ജില്ലാ ജഡ്ജി പി.കെ. ഹനീഫയെ നിയമിച്ചു. അദ്ദേഹത്തിന്റെ റിപ്പോർട്ട് നടപടി ചേർത്ത് നിയമസഭയിൽ സമർപ്പിച്ചു. കേസിലെ പബ്ലിക് പ്രോസിക്യൂട്ടർമാരെ നീക്കം ചെയ്തു. കേസ് അന്വേഷിച്ച പോലീസുകാർക്കെതിരേ കൂടുതൽ നടപടിക്ക് ഒരുങ്ങുകയാണ്.
സർക്കാരിൽ വിശ്വാസമാണെന്നു പെണ്‍കുട്ടികളുടെ അമ്മ കഴിഞ്ഞ ദിവസവും പറഞ്ഞിരുന്നു. മുഖ്യമന്ത്രി തങ്ങളെ പറ്റിച്ചു എന്നു പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞതു ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രി കേസിനെക്കുറിച്ചും സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ചും വിശദീകരിച്ചത്.
വാളയാർ: സർക്കാർ പെണ്‍കുട്ടികളുടെ അമ്മയ്ക്കൊപ്പമെന്നു മുഖ്യമന്ത്രി
01:15 AM Oct 27, 2020 | Deepika.com