മങ്കൊമ്പ് : നെല്ലു സംഭരണം പ്രാദേശിക സഹകരണ സംഘങ്ങളെ ഏല്പിക്കാനുള്ള സർക്കാർ തീരുമാനം ഇനിയും നടപ്പിലാകാത്തതുമൂലം കുട്ടനാട്ടിൽ ടൺ കണക്കിനു നെല്ല് പാടശേഖരങ്ങളിൽ കെട്ടിക്കിടക്കുന്നു. വിളവെടുപ്പ് കഴിഞ്ഞ് രണ്ടാഴ്ചയായിലേറെയായിട്ടും പാടശേഖരങ്ങളിൽ നെല്ല് പ്ലാസ്റ്റിക് പടുതയിൽ മൂടയിട്ടിരിക്കുകയാണ്. മില്ലുടമകളുടെ ചൂഷണം അവസാനിപ്പിക്കാനെന്ന പേരിലാണു സംഭരണച്ചുമതല പ്രാദേശിക സഹകരണ സംഘങ്ങളെ ഏൽപ്പിക്കാൻ തീരുമാനിച്ചത്. ഗോഡൗണുകളുടെ കുറവും കൈകാര്യച്ചെലവു സംബന്ധിച്ച തർക്കങ്ങളുമാണ് സംഭരണത്തിനു തടസമാകുന്നത്.
ഇതിനോടകം രണ്ടോ മൂന്നോ ചെറുകിട മില്ലുകൾ കുട്ടനാട്ടിൽ നിന്നായി 75 ലോഡ് നെല്ലു സംഭരിച്ചിട്ടുണ്ട്. ഇവരുടെ സംഭരണശേഷിയുടെ പരമാവധിയാണിതെന്നാണു സപ്ലൈകോ അധികൃതർ പറയുന്നത്. സഹകരണ സംഘങ്ങൾ വഴി നെല്ലു സംഭരിക്കാനുള്ള തീരുമാനത്തിൽ സർക്കാർ ഉറച്ചു നിൽക്കുമ്പോഴും ഇതുവരെ ഇതിനുള്ള നടപടികൾ പൂർത്തിയായിട്ടില്ല. അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ പോലും നെല്ലെടുത്തു തുടങ്ങാനാകുമോ എന്ന് ഉദ്യോഗസ്ഥർക്ക് ഉറപ്പുമില്ല.
സംഭരിക്കുന്ന നെല്ല് രണ്ടു മാസത്തോളം സംഘങ്ങൾ കേടുകൂടാതെ സൂക്ഷിച്ചുവയ്ക്കണം. എന്നാൽ ഇതിനാവശ്യമായ ഗോഡൗണുകൾ ഇല്ലാത്തതാണ് പ്രധാന തടസം. ഉപയോഗശൂന്യമായവ അടക്കം 12 ഗോഡൗണുകളാണ് ആലപ്പുഴ ജില്ലയിലുള്ളത്. ഇവയിൽ 10 എണ്ണം കുട്ടനാട്ടിലാണ്. ഇവയെല്ലാം ചേർത്താലും ആകെ 10,000 ടൺ മാത്രമാണ് സംഭരിക്കാൻ കഴിയുക. കുട്ടനാട്ടിൽ 5563 ഹെക്ടറിലാണ് ഇത്തവണ രണ്ടാം കൃഷിയിറക്കിയിരുന്നത്. ശരാശരി 32,500 മെട്രിക് ടൺ നെല്ലുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.
നെല്ലു സംഭരണത്തിലെ കൈകാര്യച്ചെലവിന്റെ കാര്യത്തിൽ സർക്കാരും സഹകരണ സംഘങ്ങളും തമ്മിൽ ഇനിയും ധാരണായായിട്ടില്ല. കഴിഞ്ഞ ദിവസം നടന്ന സംഘപ്രതിനിധികളുടെ യോഗത്തിലും ഇക്കാര്യം ചർച്ചയായിരുന്നെങ്കിലും തീരുമാനമായില്ല. നെല്ലുസംഭരിക്കുന്നതിന് ഹാൻഡ്ലിംഗ് ചാർജ് ഇനത്തിൽ 73 രൂപയാണ് സംഘങ്ങൾക്ക് നൽകാൻ സർക്കാർ നിശ്ചയിച്ചിരിക്കുന്നത്.
കർഷകർ ലോറിയിൽ കയറ്റി നൽകുന്ന നെല്ല് സംഘങ്ങൾ ഗോഡൗണുകളിൽ സ്വന്തം ചെലവിൽ ഇറക്കണം. ആ നെല്ല് പിന്നീട് ലോറിയിൽ കയറ്റി മില്ലുകളിൽ എത്തിക്കണം. ഇതിന് ഏകദേശം 250 മുതൽ മുന്നൂറു രൂപ വരെ ഹാൻഡ്ലിംഗ് ചാർജ് നൽകണമെന്നാണ് സംഘങ്ങളുടെ ആവശ്യം. ഇതിനിടെ തുലാമഴ വരും ദിവസങ്ങളിൽ ശക്തമാകുമെന്ന മുന്നറിയിപ്പ് കർഷരുടെ ആശങ്ക വർധിപ്പിക്കുന്നു.
പാടശേഖരങ്ങളിൽ നെല്ല് കെട്ടിക്കിടക്കുന്നു; കുട്ടനാട്ടിൽ കർഷകർ ആശങ്കയിൽ
01:15 AM Oct 27, 2020 | Deepika.com