തിരുവമ്പാടി/പൂഞ്ഞാർ: കോഴിക്കോട് ജില്ലയിൽ തിരുവമ്പാടിക്കു സമീപം കക്കാടംപൊയിൽ വാളംതോട് കുരിശുമലയിലും കോട്ടയം ജില്ലയിൽ പൂഞ്ഞാറിനു സമീപം പുല്ലേപാറ കുരിശടിയിലും വിശുദ്ധ കുരിശിനെ സാമൂഹികവിരുദ്ധർ അവഹേളിച്ചതിൽ വ്യാപക പ്രതിഷേധം.
വിനോദസഞ്ചാരികളായി വരുന്ന സാമൂഹികവിരുദ്ധർ കക്കാടംപൊയിൽ വാളംതോട് ഗീവർഗീസ് നഗർ മലകളിലെ വിശ്വാസപ്രതീകമായ കുരിശിന്റെ മുകളിൽ കയറിനിന്ന് അപമാനിക്കുന്ന രീതിയിൽ ഫോട്ടോ എടുക്കുകയും വിശ്വാസീസമൂഹത്തെ അവഹേളിക്കുകയും ചെയ്യുന്നതു പതിവായിരിക്കുകയാണെന്നാണു പരാതി. നിരവധി തവണ ഇടവകാംഗങ്ങളാൽ പിടിക്കപ്പെട്ടിട്ടും പോലീസ് കേസ് എടുത്തിട്ടും ഇത് ആവർത്തിക്കുന്നതു ക്രൈസ്തവ സമൂഹത്തെ അധിക്ഷേപിക്കാനും മതേതര ഐക്യം തകർക്കാനുമാണെന്ന് പ്രദേശവാസികൾ പറയുന്നു.
സംഘടിതരായി വരുന്നവർ നാട്ടുകാരോട് അപമര്യാദയായി പെരുമാറുകയും സ്ത്രീകളോടു മാന്യതയില്ലാതെ പെരുമാറുകയും ചെയ്യുന്നതായും പരാതിയുണ്ട്. ഇവർ റോഡിന്റെ വശങ്ങളിൽ താമസിക്കുന്ന കർഷകരുടെ പറന്പിൽ കയറി കാർഷികവിളകൾ നശിപ്പിക്കുകയും ചെയ്യുന്നു. കക്കാടംപൊയിൽ പള്ളിയുടെ കോന്പൗണ്ടിലും സെമിത്തേരിയിലും കയറി ശല്യം ചെയ്യുന്നതും പതിവാണ്.
കുരിശിനു മുകളിൽ കയറുകയും ക്രൈസ്തവരെയും ക്രൈസ്തവ വിശ്വാസത്തെയും വെല്ലുവിളിക്കുകയും സമൂഹത്തിൽ മതസ്പർധ ഉണ്ടാക്കുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലൂടെ അവ പ്രചരിപ്പിക്കുകയും ചെയ്തവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് താമരശേരി രൂപതയും ഇടവകസമൂഹവും വിവിധ ക്രൈസ്തവ സംഘടനകളും ആവശ്യപ്പെട്ടു.
നീചവും മതനിന്ദാപരവുമായ ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്കെതിരെയും ഇവരെ പ്രോത്സാഹിപ്പിക്കുന്നവർക്കെതിരെയും ശക്തമായ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഇന്നു വൈകുന്നേരം അഞ്ചിന് വിവിധ ക്രൈസ്തവ സംഘടനകളുടെയും കക്കാടംപൊയിൽ ഇടവക ജനത്തിന്റെയും നേതൃത്വത്തിൽ കക്കാടംപൊയിൽ കുരിശുമലയിൽ കാവൽസമരം നടത്തും. താമരശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ സമരം ഉദ്ഘാടനം ചെയ്യും. കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടായിരിക്കും സമരപരിപാടികൾ നടത്തുക.
കഴിഞ്ഞ ദിവസങ്ങളിൽ ഏതാനും സാമൂഹ്യവിരുദ്ധർ പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോന പള്ളിയുടെ ഉടമസ്ഥതയിലുള്ള തീർഥാടന കേന്ദ്രമായ പുല്ലേപാറ കുരിശടിയിലെ കുരിശിൽ കയറി ഇരിക്കുകയും അതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തു. ഏതാനും നാളുകളായി ഇവർ കുരിശടിയിൽ എത്തി സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്താറുണ്ടെന്ന് സ്ഥലവാസികൾ പറയുന്നു.
പുല്ലേപാറയിൽ പൂഞ്ഞാർ ഫൊറോനയ്ക്കു മുക്കാൽ ഏക്കർ സ്ഥലം സ്വന്തമായുണ്ട്. ഈ സ്ഥലത്താണ് കുരിശു സ്ഥാപിച്ചിട്ടുള്ളത്. നോന്പുകാലത്താണ് പ്രധാനമായും ഇവിടെ തിരുക്കർമങ്ങൾ നടത്താറുള്ളത്. ചാപ്പൽ രീതിയിൽ നിർമിക്കാൻ ആലോചനയുണ്ടെന്നും വികാരി ഫാ. മാത്യു കടൂക്കുന്നേൽ പറഞ്ഞു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പള്ളി വികാരി ഫാ. മാത്യു കടൂക്കുന്നേലിന്റെ അധ്യക്ഷതയിൽ കൂടിയ അടിയന്തര ഇടവക പ്രതിനിധിയോഗം സംഭവത്തിൽ പ്രതിഷേധിക്കുകയും വികാരിയുടെ നേതൃത്വത്തിൽ പോലീസ് അധികൃതർക്കു പരാതി നൽകുകയും ചെയ്തു.
കക്കാടംപൊയിലിലും പുല്ലേപാറയിലും കുരിശിനെ അവഹേളിച്ചതിൽ പ്രതിഷേധം
01:25 AM Oct 26, 2020 | Deepika.com