തിരുവനന്തപുരം: സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്ന കേസിൽ മാത്രം സിബിഐ അന്വേഷണം നടത്തുന്ന വിധത്തിൽ നിയമത്തിൽ സംസ്ഥാനം ഭേദഗതി വരുത്തും.
സുപ്രധാന കേസുകൾ അന്വേഷിക്കാൻ നൽകിയിരുന്ന പൊതു അനുമതി മറ്റു സംസ്ഥാന സർക്കാരുകളുടെ മാതൃക പിന്തുടർന്നു കേരളവും റദ്ദാക്കും. ഇതു സംബന്ധിച്ച നിയമ ഭേദഗതി അടുത്തയാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ കൊണ്ടുവരാനാണു സർക്കാർ ആലോചിക്കുന്നത്.
പൊതു അനുമതി റദ്ദാക്കുന്നതോടെ ഓരോ കേസ് അന്വേഷിക്കുന്നതിനും സംസ്ഥാന സർക്കാരിന്റെ അനുമതി സിബിഐക്ക് ആവശ്യമായി വരും. പൊതു അനുമതി മുൻകാല പ്രാബല്യത്തോടെ റദ്ദാക്കാനാകുമോ എന്ന നിയമോപദേശവും സർക്കാർ തേടിയിട്ടുണ്ട്. മുൻകാല പ്രാബല്യം ലഭിച്ചാൽ വടക്കാഞ്ചേരി ലൈഫ് ഫ്ളാറ്റ് തട്ടിപ്പു കേസിൽ സിബിഐ അന്വേഷണം ഒഴിവാക്കാനാകുമെന്നാണു സർക്കാർ കണക്കുകൂട്ടൽ.
പശ്ചിമ ബംഗാൾ, രാജ സ്ഥാ ൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങൾ സിബിഐ അന്വേഷണത്തിനുള്ള പൊതു അനുമതി നേരത്തേ റദ്ദാക്കിയിരുന്നു. ഒരാഴ്ച മുൻപു മഹാരാഷ്ട്ര സർക്കാരും സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ സിബിഐക്ക് നേരിട്ടു കേസുകൾ ഏറ്റെടുത്ത് അന്വേഷിക്കാനുള്ള അനുമതി റദ്ദാക്കിയിരുന്നു. ഈ സംസ്ഥാനങ്ങളുടെ ചുവടു പിടിച്ചാണു കേരളത്തിന്റെയും നീക്കം.
കഴിഞ്ഞ ദിവസം ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം സിബിഐയ്ക്കുള്ള അന്വേഷണാനുമതി റദ്ദാക്കണമെന്നു സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പത്രസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഡൽഹി സ്പെഷൽ പോലീസ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് അനുസരിച്ചാണു കേസുകൾ സിബിഐ അന്വേഷിക്കുന്നത്. കേന്ദ്രഭരണ പ്രദേശങ്ങളിൽ മാത്രമാണു സിബിഐക്ക് കേസുകൾ നേരിട്ട് അന്വേഷിക്കാനാകുക. സംസ്ഥാനങ്ങളിൽ പ്രത്യേക അനുമതി ആവശ്യമാണ്. കേരളം ഉൾപ്പെടെ മിക്ക സംസ്ഥാനങ്ങളും പൊതു അനുമതി നേരത്തെ നൽകിയിരുന്നു. ഇതാണു പിൻവലിക്കുന്നത്. ഇതുവഴി സംസ്ഥാന സർക്കാരിനെതിരെ ഉയരുന്ന അഴിമതിക്കേസുകളിൽ സിബിഐ അന്വേഷണം നടത്തണമെങ്കിൽ സംസ്ഥാനത്തിന്റെ അനുമതി ആവശ്യമായി വരും. കൂടാതെ സുപ്രീംകോടതിയോ ഹൈക്കോടതിയോ ഉത്തരവിടുന്ന കേസുകളിൽ മാത്രമാണ് സിബിഐ അന്വേഷണം സാധ്യമാകുക.
സിബിഐ അന്വേഷണം: സംസ്ഥാനം ആവശ്യപ്പെടുന്ന കേസുകളിൽ മാത്രം
01:25 AM Oct 26, 2020 | Deepika.com