പുൽപ്പള്ളി: പുൽപ്പള്ളി ചീയന്പം എഴുപത്തിമൂന്നിലും സമീപപ്രദേശങ്ങളിലും ഭീതിപരത്തിയ കടുവ ഒടുവിൽ കൂട്ടിലായി. ചീയന്പം എഴുപത്തിമൂന്ന് ആനപ്പന്തിയിൽ വനപാലകർ ഇര സഹിതം സ്ഥാപിച്ച കൂട്ടിൽ ഇന്നലെ രാവിലെ ആറോടെയാണു കടുവ കുടുങ്ങിയത്.
സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ചിൽപ്പെട്ട സ്ഥലമാണ് ചീയന്പം എഴുപത്തിമൂന്ന്. കൂടുസഹിതം ട്രാക്ടറിലാക്കി ഇരുളം ഫോറസ്റ്റ് സ്റ്റേഷനിലെത്തിച്ച കടുവയെ ഉച്ചയോടെ ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. അരുണ്‍ സക്കറിയ പരിശോധിച്ചു. കടുവയുടെ ദേഹത്തു മുറിവുകൾ ഉൾപ്പെടെ പരിക്കുകൾ ഇല്ല. ആന്തരികമായ പരിക്കുകൾ ഉണ്ടോയെന്നു മനസിലാക്കുന്നതിനു വിശദമായ പരിശോധന ആവശ്യമാണെന്നു വെറ്ററിനറി ഓഫീസർ പറഞ്ഞു.
ഒൻപത് വയസ് മതിക്കുന്ന പെണ്‍കടുവയാണ് കൂട്ടിലായതെന്നു ചെതലത്ത് ഫോറസ്റ്റ് റേഞ്ച് ഓഫീസർ ടി. ശശികുമാർ പറഞ്ഞു. ഒരു മാസത്തിലധികമായി ചീയന്പം വനമേഖലയിൽ കടുവയുടെ സാന്നിധ്യമുണ്ട്. പതിനഞ്ചോളം ആടുകളെയാണു കടുവ ഇതിനകം കൊന്നുതിന്നത്. പകൽപോലും ജനവാസകേന്ദ്രത്തിൽ ഇറങ്ങിയിരുന്ന കടുവയെ പാട്ടകൊട്ടിയും മറ്റുമാണു കാട്ടിലേക്കു തുരത്തിയിരുന്നത്. കടുവഭീതിമൂലം രാത്രിയും പകലും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലായിരുന്നു പ്രദേശവാസികൾ. ഈ സാഹചര്യത്തിൽ ഈ മാസം എട്ടിനാണ് കൂട് സ്ഥാപിച്ചത്.
കടുവയെ മൃഗശാലയിലേക്ക് അയയ്ക്കണോ ഉൾവനത്തിൽ തുറന്നുവിടണോ എന്നതു നാഷണൽ ടൈഗർ കണ്‍സർവേഷൻ അഥോറിറ്റിയുടെ പ്രാദേശിക കമ്മിറ്റി തീരുമാനിക്കും.
ചീയന്പം ഗ്രാമത്തിൽ ഭീതിപരത്തിയ കടുവ കൂട്ടിലായി
01:24 AM Oct 26, 2020 | Deepika.com