തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെ ഇടതുമുന്നണി പ്രവേശനം കെ.എം.മാണി ഉയർത്തിപ്പിടിച്ച രാഷ്ട്രീയത്തിനുള്ള അംഗീകാരമാണെന്ന ജോസ് കെ. മാണിയുടെ അവകാശവാദം മാണിയോടുള്ള അവഹേളനമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.
മാണിയെ സിപിഎം നിർദയം വേട്ടയാടിയത് ജോസ് മറന്നാലും അദ്ദേഹത്തെ സ്നേഹിക്കുന്നവർ മറക്കുകയോ പൊറുക്കുകയോ ചെയ്യില്ല. ബാർ കോഴ കേസിൽ ബിജു രമേശിന്റെ ആരോപണത്തെ തുടർന്നാണ് അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ മാണിക്കെതിരേ അന്വേഷണം ആവശ്യപ്പെട്ടു കത്ത് നൽകിയത്. പിന്നീട് നിയമസഭയ്ക്ക് പുറത്തും അകത്തും മാണിക്കെതിരെ ജനാധിപത്യ മര്യാദകൾ കാറ്റിൽപ്പറത്തി സിപിഎം സമരം നടത്തി.
മാണിക്കു പകരം മറ്റാരെങ്കിലും ബജറ്റ് അവതരിപ്പിച്ചാൽ സഹകരിക്കാമെന്ന പിണറായി വിജയന്റെ നിർദേശം യുഡിഎഫ് തള്ളി. തുടർന്ന് കെ.എം. മാണി ബജറ്റ് അവതരിപ്പിച്ച അവസരത്തിൽ ഇന്ത്യയുടെ ചരിത്രത്തിൽ ഒരു നിയമസഭയിലും ഉണ്ടാകാത്ത ആഭാസനാടകങ്ങളും സ്പീക്കറുടെ വേദിയിൽ താണ്ഡവനൃത്തവുമാണു പ്രതിപക്ഷം നടത്തിയത്.
നിയമസഭയിൽ മാണിക്കു നേരേ നടത്തിയ അക്രമങ്ങൾക്കെതിരെയുള്ള കേസുകൾ പിൻവലിക്കാൻ നടന്ന ശ്രമങ്ങൾക്ക് യുഡിഎഫ് നീക്കം മൂലമാണു തിരിച്ചടിയേറ്റത്.
എല്ലാം മറന്ന് നിസാര സംഭവങ്ങൾ ഉൗതിപ്പെരുപ്പിച്ച് സിപിഎം പാളയത്തിൽ എത്തിയ ജോസ്.കെ. മാണിക്ക് കേരള കോണ്‍ഗ്രസ് അണികളോടു മറുപടി പറയേണ്ടിവരും.കേരള കോണ്‍ഗ്രസിന് ഒപ്പം നിന്ന ജനവിഭാഗത്തിന്റെ ഏതു താത്പര്യമാണു പിണറായി ഭരണത്തിൽ അംഗീകരിച്ചതെന്ന് വ്യക്തമാക്കണം.
കാരുണ്യ ചികിത്സാ പദ്ധതിയെ കഴുത്തു ഞെരിച്ചുകൊന്നതാണോ അംഗീകാരം? റബർ വിലസ്ഥിരതാ പദ്ധതിക്ക് 2015ൽ നിശ്ചയിച്ച 150 രൂപ വർധിപ്പിക്കണമെന്ന് നിയമസഭയിൽ യുഡിഎഫ് പലതവണ ആവശ്യപ്പെട്ടിട്ടും നാലു കൊല്ലമായി ഒരു പൈസ പോലും വർധിപ്പിക്കാതിരുന്നതാണോ ബഹുമതി? രണ്ട് പ്രളയങ്ങളിൽ ഉൾപ്പെടെ കൃഷിക്കാർക്കു കാര്യമായ നഷ്ടപരിഹാരം പോലും നൽകാതെ കാർഷിക മേഖലയെ അവഗണിച്ച ഇടത് സർക്കാരിനോട് ചേർന്നു പ്രവർത്തിക്കാനാകുമോ.
കസ്തൂരിരംഗൻ റിപ്പോർട്ടിൽ അന്തിമ വിജ്ഞാപനത്തിന് ചെറുവിരലനക്കാത്തവരെ എങ്ങനെ ഉൾക്കൊള്ളാനാകും? മാണി തെറ്റുകാരനല്ലെന്ന് അറിഞ്ഞുകൊണ്ടാണ് സിപിഎം സമരം നടത്തിയതെന്ന് പറയുന്ന എൽഡിഎഫ് കണ്‍വീനർ അദ്ദേഹത്തിന്റെ കല്ലറയിൽ പോയി മാപ്പു പറയണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.
കേരള കോണ്‍ഗ്രസിന്റെ ഇടതുമുന്നണി പ്രവേശം മാണിയോടുള്ള അവഹേളനം: ഉമ്മൻ ചാണ്ടി
01:00 AM Oct 24, 2020 | Deepika.com