തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ രണ്ടു വോട്ടിനുവേണ്ടി വർഗീയ പാർട്ടികളായ ജമാഅത്തെ ഇസ്ലാമിയുമായും എസ്ഡിപിഐയുമായും കോണ്‍ഗ്രസ് കുട്ടുകൂടുകയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
കോണ്‍ഗ്രസിന്റെ ഈ സമീപനം മതേതരത്വം തകർക്കുന്നതാണ്. ആർഎസ്എസിന്റെ സമാന്തര പ്രസ്ഥാനമാണു ജമാഅത്തെ ഇസ്ലാമി. ഇസ്ലാമിക രാഷ്ട്രമാണ് അവരുടെ ലക്ഷ്യം. കോണ്‍ഗ്രസിന്റെ പുതിയ ഈ കൂട്ടുകെട്ട് ആർഎസ്എസിനു സഹായകമാകും. മുസ്ലിം ലീഗിനെ ഇപ്പോൾ നയിക്കുന്നതും ജമാഅത്തെ ഇസ്ലാമയുടെ പ്രത്യയശാസ്ത്രമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം കോടിയേരി ബാലകൃഷ്ണൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
തെരഞ്ഞെടുപ്പു മുന്നിൽക്കണ്ടു യുഡിഎഫും ബിജെപിയും തമ്മിൽ രഹസ്യ കൂട്ടുകെട്ട് ഉണ്ടാക്കിയിരിക്കുകയാണ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അഞ്ചോ പത്തോ സീറ്റിൽ ബിജെപിയെ ജയിപ്പിക്കാമെന്ന ധാരണയാണ് ഇവർ തമ്മിലുള്ളത്. തിരുവനന്തപുരത്തെ നേമം മോഡൽ പരീക്ഷണമാണ് നടത്താനൊരുങ്ങുന്നത്.
സംസ്ഥാനത്തെ കോവിഡ് പ്രതിരോധത്തെ പ്രകീർത്തിച്ച രാഹുൽ ഗാന്ധിയെ രമേശ് ചെന്നിത്തല തള്ളിപ്പറഞ്ഞു. ആർഎസ്എസിനെ പ്രീതിപ്പെടുത്താനാണു പ്രതിപക്ഷനേതാവ് ഇങ്ങനെ പറഞ്ഞത്. ബിജെപി ദേശീയ അധ്യക്ഷൻ നഡ്ഡയ്ക്കൊപ്പമാണോ രാഹുൽ ഗാന്ധിക്കൊപ്പമാണോ കേരളത്തിലെ കോണ്‍ഗ്രസെന്നു രമേശ് ചെന്നിത്തല വ്യക്തമാക്കണം. തെരഞ്ഞെടുപ്പു മാത്രം മുന്നിൽ കണ്ടുകൊണ്ടുള്ള കോണ്‍ഗ്രസിന്റെ ഈ സമീപനം ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായി പാർട്ടിയും മുന്നണിയും സജ്ജമാണ്. കേരള കോണ്‍ഗ്രസ്-എം ജോസ് വിഭാഗം മുന്നണിയുടെ ഭാഗമായതോടുകൂടി ഇടതുമുന്നണിയുടെ ജനകീയാടിത്തറ വിപുലമായി. യുഡിഎഫ് ഇപ്പോൾ ഒരു അവശിഷ്ട മുന്നണിയാണ്. ഇന്നത്തെ അവസ്ഥയിൽ യുഡിഎഫിന് എൽഡിഎഫിനെ നേരിടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ കേസുകൾ സിബിഐക്കു കൈമാറുന്ന കാര്യത്തിൽ സർക്കാർ പരിശോധന നടത്തണം. സിബിഐ പോലുള്ള അന്വേഷണ ഏജൻസികളെ കേന്ദ്രസർക്കാർ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുകയാണ്. മറ്റു പല സംസ്ഥാനങ്ങളും സിബിഐക്കു കേസുകൾ കൈമാറില്ലെന്നു നിലപാടെടുത്തിരിക്കുകയാണ്. ഇങ്ങനെയൊരു സാഹചര്യത്തിൽ കേരളവും ഇതിന്റെ നിയമവശം പരിശോധിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
ജമാ അത്തെ ഇസ്ലാമിയുമായും എസ്ഡിപിഐയുമായും കോണ്‍ഗ്രസ് കൂട്ടുകൂടുന്നു: കോടിയേരി
01:00 AM Oct 24, 2020 | Deepika.com