തൊടുപുഴ: കോവിഡ് -19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ പണിയെടുക്കുന്നതിന് 65 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് സർക്കാർ പിൻവലിച്ചു.
എന്നാൽ 75 വയസിനു മുകളിൽ പ്രായമുള്ളവർക്ക് വിലക്ക് തുടരും. സംസ്ഥാനത്ത് തൊഴിലുറപ്പു പദ്ധതിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന 19 ലക്ഷത്തോളം പേരിൽ ഒന്നര ലക്ഷത്തോളം കുടുംബങ്ങളിൽ നിന്നും രജിസ്റ്റർ ചെയ്തിരിക്കുന്നത് 65 വയസിനു മുകളിൽ പ്രായമുള്ളവരാണ്. ഇത്രയും കുടുംബങ്ങളിലെ അംഗങ്ങളിൽ നിന്നും ഈ പ്രായത്തിലുള്ളവർ മാത്രമാണ് തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നത്. വ്യാപകമായി തൊഴിലവസരങ്ങൾ നഷ്ടമായ കോവിഡ് കാലത്ത് ഒട്ടേറെ കുടുബങ്ങൾക്ക് ആശ്വാസകരമാകുന്നതാണ് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവ്.
കോവിഡ് മൂലം തൊഴിൽ സാധ്യതകൾ കുറഞ്ഞ പശ്ചാത്തലത്തിലാണ് സർക്കാർ 65 വയസിനു മേൽ പ്രായമുള്ളവർക്ക് വിലക്ക് നീക്കിയുള്ള ഉത്തരവ് പുറത്തിറക്കിയത്.
ഇതിനിടെ കോവിഡ് മൂലം ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് ഒട്ടേറെ യുവജനങ്ങൾ കൂടുതലായി തൊഴിലുറപ്പു മേഖലയിലേക്ക് കടന്നു വരികയും ചെയ്തു. ജോലി നഷ്ടമായ പ്രവാസികളും ഉന്നത ബിരുദധാരികളും ഐടി പ്രഫഷണലുകളും വരെ തൊഴിലുറപ്പു പദ്ധതിയിൽ പേര് രജിസ്റ്റർ ചെയ്തു. ജീവിത സാഹചര്യങ്ങൾ മാറിയതോടെ ഇവരിൽ നല്ലൊരു ശതമാനം പേരും തൊഴിലുറപ്പ് ജോലി ചെയ്യാനും തുടങ്ങി. കോവിഡ് വ്യാപനം കൂടുതലായി തുടങ്ങിയ കഴിഞ്ഞ മാർച്ച് മുതൽ 1,14,500 ഓളം കുടുംബങ്ങളിൽ നിന്നുള്ള അംഗങ്ങൾ പുതുതായി രജിസ്റ്റർ ചെയ്തതായാണ് സംസ്ഥാന മിഷന്റെ കണക്ക്. ഇവരിൽ കൂടുതൽ പേരും യുവജനങ്ങളാണ്. ആവർത്തന സ്വഭാവമുള്ള ജോലികൾ ഒഴിവാക്കി ഇപ്പോൾ നിർമാണ ജോലികളാണ് തൊഴിലുറപ്പു പദ്ധതിയിലൂടെ കൂടുതലായി നിർവഹിക്കുന്നത്.
ടി.പി. സന്തോഷ്കുമാർ
തൊഴിലുറപ്പു പദ്ധതി; 65 വയസിനുമുകളിലുള്ളവരുടെ വിലക്ക് ഒഴിവാക്കി ഉത്തരവ്
12:59 AM Oct 24, 2020 | Deepika.com