കട്ടപ്പന: രക്തസ്രാവത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗർഭിണിയായ യുവതിയും കു ഞ്ഞും മരിച്ചു. ചികിത്സാപിഴവെന്നു ആരോപിച്ചു ബന്ധുക്കൾ ആശുപത്രി ഉപരോധിച്ചു.
കുമളി അട്ടപ്പള്ളം പഴയംപള്ളിൽ ജോർജിന്റെ മകളും കട്ടപ്പന വെള്ളയാംകിടി സുവർണഗിരി കരോടൻ വീട്ടിൽ ജോജിന്റെ ഭാര്യയുമായ ജിജി (30)യും കുഞ്ഞുമാണ് മരിച്ചത്. പുറ്റടി ചേന്പിൻകണ്ട ത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു സംഭവം.നാലരമാസം ഗർഭിണിയായിരുന്ന ജിജിയെ രക്തസ്രാവത്തെതുടർന്ന് ഇന്നലെ പുലർച്ചെയാണ് ബന്ധുക്കൾ പുറ്റടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് നിയന്ത്രണം നിലനിന്നിരുന്നതിനാൽ ബന്ധുക്കളെ പുറത്താണ് നിർത്തിയത്.കുറച്ചുസമയം കഴിഞ്ഞു ബ്ലീഡിംഗ് കൂടുതലാണെന്നും ബ്ലഡ് വേണമെന്നും അറിയിച്ചു. തുടർന്ന് ബന്ധുക്കൾ ബ്ലഡ് എത്തിച്ചുനൽകി. പിന്നീട് ബന്ധുക്കളെ ഒരു വിവരവും അറിയിച്ചില്ല. ഇതിനിടെ ആശുപത്രിയിലേക്ക് വണ്ട ൻമേട് സ്റ്റേഷനിൽനിന്നും സിഐ ഉൾപ്പെടെയുള്ള പോലീസ് സംഘം എത്തി. തുടർന്ന് അമ്മയും കുഞ്ഞും മരിച്ച വിവരം ബന്ധുക്കളെ അറിയിക്കുകയുമായിരുന്നു.
ആശുപത്രി അധികൃതരുടെ ചികിത്സാപിഴവാണ് മരണകാരണമെന്നാരോപിച്ച് നാട്ടുകാരും ബന്ധുക്കളും ആശുപത്രിയിൽ തടിച്ചുകൂടി. ആശുപത്രിക്കുള്ളിലേക്ക് ആരേയും കടത്തിവിടാൻ പോലീസ് അനുവദിക്കാതിരുന്നത് നേരിയ സംഘർഷത്തിനു കാരണമായി. ചികിത്സയിലെ പിഴവാണ് മരണകാരണമെന്നും ആശുപത്രി അധികൃതർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. മരണ കാരണം സംബന്ധിച്ച ഒൗദ്യോഗിക വിവരങ്ങൾ അറിവായിട്ടില്ല. ജിജി കട്ടപ്പന ഓക്സീലിയം സ്കൂൾ അധ്യാപികയാണ്. ഇവരുടെ മൂത്തകുട്ടി എൽകെജി വിദ്യാർഥിയാണ്.
മൃതദേഹം കോവിഡ് പരിശോധനക്കായി ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ബന്ധുക്കളുടെ പരാതിയിൽ ആശുപത്രി അധികൃതർക്കെതിരെ പോലീസ് കേസെടുത്തു.
ഗർഭിണിയായ യുവതിയും കുഞ്ഞും രക്തസ്രാവത്തെ തുടർന്ന് മരിച്ചു
12:02 AM Oct 24, 2020 | Deepika.com