തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കാനെന്ന പേരിൽ കൊണ്ടു വരുന്ന നിയമഭേദഗതി വഴി പത്ര- ദൃശ്യ- ഓണ്ലൈൻ മാധ്യമങ്ങളെയും നിയന്ത്രിക്കാനുള്ള നടപടികളാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്ന് ആരോ പണം.
ഭരണകർത്താക്കൾക്കെതിരേ വാർത്ത പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങൾക്കെതിരേ കേസെടുത്തു നിയമ നടപടി സ്വീകരിക്കാനുള്ള നീക്കങ്ങളാണു കഴിഞ്ഞ ദിവസം മന്ത്രിസഭ പാസാക്കിയ സമൂഹ മാധ്യമ നിയന്ത്രണ നിയമ ഭേദഗതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നാണ് പൊതുവേ ഉയരുന്ന ആരോപണം. ഇതുവഴി അഭിപ്രായ പ്രകടന സ്വാതന്ത്ര്യം തടയാനുള്ള നീക്കങ്ങളാണു സർക്കാർ നടത്തുന്നത്.
സമൂഹമാധ്യമങ്ങൾ വഴിയുള്ള കുറ്റകൃത്യങ്ങൾ തടയാൻ അഞ്ചു വർഷം വരെ തടവു ശിക്ഷയുള്ള 118 എ എന്ന വകുപ്പ് പോലീസ് ആക്ടിൽ കൂട്ടിച്ചേർത്തായിരുന്നു നിയമഭേദഗതി. ഐപിസി 499, 500 വകുപ്പുകൾ പ്രകാരമുള്ള അപകീർത്തി കേസുകളിൽ പരാതിക്കാരൻ ആവശ്യമാണ്. എന്നാൽ പുതിയ 118 എ എന്ന നിയമഭേദഗതി നടപ്പായാൽ പരാതിക്കാരനില്ലെങ്കിലും സ്വമേധയാ പോലീസിന് കേസ് രജിസ്റ്റർ ചെയ്യാനാകും. ഇതു പോലീസിന് അമിതാധികാരം നൽകുന്നതാണെന്നതാണു പ്രധാന വിമർശനം ഉയരുന്നത്. പോലീസിന് അമിതാധികാരം നൽകുന്നതു രാജ്യത്തെ നിയമവാഴ്ച തകർക്കാൻ ഇടയാക്കും. ഇത്തരം നിയമ ഭേദഗതികൾ നിലവിൽ വന്നാൽ സർക്കാരിന്റെയും പോലീസിന്റെയും തെറ്റുകൾ ചൂണ്ടിക്കാട്ടുന്ന മാധ്യമങ്ങൾക്കെതിരെ കേസെടുക്കാൻ പോലും കഴിയുന്ന തരത്തിലേക്കു നീങ്ങുമെന്ന വിമർശനവും ഉയരുന്നു. ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്താനോ അപമാനിക്കാനോ അപകീർത്തിപ്പെടുത്താനോ ഉദ്ദേശിച്ച് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിർമിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്ക് അഞ്ചു വർഷം വരെ തടവോ 10,000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കുന്നതിനുള്ള വ്യവസ്ഥയാണു കൂട്ടിച്ചേർത്ത വകുപ്പിലുള്ളത്.
ഐടി ആക്ടിലെ 66എ വകുപ്പും 2011 ലെ കേരള പോലീസ് ആക്ടിലെ 118 (ഡി) വകുപ്പും അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണെന്നു കണ്ട് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതിനു പകരം മറ്റു നിയമ വ്യവസ്ഥകളൊന്നും കേന്ദ്ര സർക്കാർ കൊണ്ടുവന്നിരുന്നില്ല.
ഈ സാഹചര്യത്തിൽ സാമൂഹിക മാധ്യമങ്ങൾ വഴി നടക്കുന്ന കുറ്റകൃത്യങ്ങൾ ഫലപ്രദമായി നേരിടാൻ പോലീസിനു കഴിയില്ലെന്ന് വിലയിരുത്തി നിയമഭേദഗതി കൊണ്ടുവന്നത്.
സമൂഹമാധ്യമ നിയമം: മാധ്യമങ്ങൾക്ക് എതിരെയും നടപടി വരും
12:35 AM Oct 23, 2020 | Deepika.com