കളമശേരി: എറണാകുളം ഗവ. മെഡിക്കൽ കോളജിൽ കോവിഡ് രോഗികൾ അശ്രദ്ധ മൂലം മരിച്ചെന്ന നഴ്സിംഗ് ഓഫീസറുടെയും ഡോക്ടറുടെയും വെളിപ്പെടുത്തലിന്റെ തുടർച്ചയായി പോലീസിൽ ഒരു പരാതി കൂടിയെത്തി.
കോവിഡ് ചികിത്സയ്ക്കിടെ മരിച്ച പള്ളുരുത്തി സ്വദേശി ഹരീസ്, ആലുവ സ്വദേശി ബൈഹഖി എന്നിവരുടെ ബന്ധുക്കൾക്കു പുറമെ കുന്നുകര സ്വദേശിനി കെ.എ. ജമീലയുടെ ബന്ധുക്കളാണ് കളമശേരി പോലീസിൽ പരാതി നൽകിയത്. അധികൃതരുടെ അനാസ്ഥ വെളിപ്പെടുത്തിയതിനെത്തുടർന്നു വ്യക്തിഹത്യ നടത്തുകയാണെന്നു ചൂണ്ടിക്കാട്ടി ഡോ. നജ്മ സലിമും പരാതി നൽകിയിട്ടുണ്ട്.ആർക്കെതിരെയും കേസെടുത്തിട്ടില്ലെന്നും കളമശേരി എസ്എച്ച് ഒ.കെ. സന്തോഷ് പറഞ്ഞു.
അതേസമയം മെഡിക്കൽ കോളജ് നഴ്സുമാർക്കെതിരേ അടിസ്ഥാനരഹിതമായ ആരോപണമുന്നയിച്ച താത്കാലിക ജീവനക്കാരിയായ ജൂണിയർ ഡോക്ടർക്കെതിരേ നടപടി സ്വീകരിക്കണമെന്നു കേരള ഗവ. നഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
മെഡിക്കൽ കോളജിൽ നടന്നതെന്നു പറയുന്ന സംഭവങ്ങൾ ദൗർഭാഗ്യകരമാണെന്നും ആക്ഷേപമുന്നയിച്ച ജൂണിയർ ഡോ. നജ്മ നിരുത്തരവാദപരമായാണു പ്രവർത്തിച്ചതെന്നും മെഡിക്കൽ കോളജ് സൂപ്രണ്ട് പീറ്റർ പി. വാഴയിൽ പറഞ്ഞു.
കളമശേരി മെഡിക്കൽ കോളജിൽ രോഗി മരിച്ച സംഭവം: ഒരു പരാതികൂടി; ആർക്കെതിരെയും കേസില്ല
12:35 AM Oct 23, 2020 | Deepika.com