തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്കേസ് സിബിഐ ഏറ്റെടുക്കേണ്ടതില്ലെന്ന കേന്ദ്രസർക്കാരിന്റെ തീരുമാനം ബിജെപി-യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമാണെന്നു സിപിഎം.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണു കേസിൽ സർക്കാർ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. വിജിലൻസ് അന്വേഷണ റിപ്പോർട്ടും സാക്ഷിമൊഴികളും അനുബന്ധ രേഖകളും സിബിഐക്കു കൈമാറുകയും ചെയ്തു. അന്താരാഷ്ട്രബന്ധങ്ങളുള്ള കേസിൽ പ്രതികളെ പിടികൂടാൻ ഇന്റർപോളിന്റെ സഹായം തേടിയപ്പോൾ നയതന്ത്ര മാർഗങ്ങൾ ഉപയോഗിക്കാൻ ആവശ്യപ്പെട്ടതിന്റെകൂടി അടിസ്ഥാനത്തിലാണ് സിബിഐക്കു വിടാൻ തീരുമാനിച്ചത്. എന്നാൽ സിബിഐ അന്വേഷിക്കേണ്ടതില്ലെന്നുള്ള ബിജെപി സർക്കാരിന്റെ തീരുമാനം കേരളത്തിൽ യുഡിഎഫുമായുള്ള കൂട്ടുകെട്ടിന്റെ ഭാഗമാണെന്നും സിപിഎം സെക്രട്ടേറിയറ്റ് ആരോപിക്കുന്നു.
ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള അഴിമതി ആരോപണം അന്വേഷിക്കാൻ സിബിഐ എത്തിയതിൽ അമർഷമുണ്ട്. സിബിഐ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാടാണു സിപിഎമ്മിനുള്ളത്. ഈ സാഹചര്യത്തിലാണു ടൈറ്റാനിയം കേസ് സിബിഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടു സ്ഥാപനത്തിലെ തന്നെ ഭരണകക്ഷി യൂണിയനിൽപ്പെട്ട നേതാവ് കോടതിയെ സമീപിച്ചത്.
ടൈറ്റാനിയം കേസ് സിബിഐ എടുക്കാത്തതു യുഡിഎഫ്-ബിജെപി കൂട്ടുകെട്ട് മൂലം: സിപിഎം
12:35 AM Oct 23, 2020 | Deepika.com