എടപ്പാൾ: മന്ത്രി കെ.ടി. ജലീലിനെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റുകളിട്ട് വിവാദത്തിലായ പ്രവാസി മലയാളി യാസർ എടപ്പാളിനു പിന്തുണയുമായി കോണ്ഗ്രസ് പ്രാദേശിക നേതൃത്വം രംഗത്തെത്തി. അതേസമയം കെഎംസിസി പ്രവർത്തകൻ കൂടിയായ യാസറിനെ തള്ളിപ്പറഞ്ഞ് മുസ്ലിം ലീഗ് നേതൃത്വവും രംഗത്തു വന്നു.
യാസറിനെ യുഎഇയിൽ നിന്ന് നാടുകടത്തി കേരളത്തിലെത്തിക്കാൻ മന്ത്രി ജലീൽ നീക്കം നടത്തിയതായി ആരോപിച്ചു യാസറിന്റെ പിതാവ് മന്ത്രിയുടെ വസതിക്കു മുന്നിൽ നടത്തിയ സമരത്തിനു പിന്തുണയുമായി കോണ്ഗ്രസ് നേതാക്കൾ എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മുസ്ലിം ലീഗ് യാസറിനെ പിന്തുണയ്ക്കില്ലെന്ന നിലപാടെടുത്തത്.
കെഎംസിസി പ്രവർത്തകനും മുസ്ലിം ലീഗിനു വേണ്ടി സൈബർ രംഗത്തു പ്രവർത്തിക്കുന്ന "കൊണ്ടോട്ടി അബു ഫേസ് ബുക്ക് പേജി'ന്റെ അഡ്മിനുമായ യാസർ എടപ്പാളിന്റെ സോഷ്യൽ മീഡിയകളിലെ പോസ്റ്റുകളെ പിന്തുണക്കുന്നില്ലെന്ന് മുസ്ലിം ലീഗ് തവനൂർ നിയോജക മണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ നിർദേശത്തെ തുടർന്നാണ് നിയോജക മണ്ഡലം കമ്മിറ്റി യാസറിനെ തള്ളിപ്പുറഞ്ഞത്.
യാസർ മുസ്ലിം ലീഗിന്റെയോ പോഷക സംഘടനയുടെയോ ഭാരവാഹിയല്ലെന്നും സൈബർ വിംഗിന്റെ ചുമതല ഇല്ലെന്നും മോശമായ ഫേസ്ബുക്ക് പോസ്റ്റിനെ പാർട്ടി പിന്തുണച്ചിട്ടില്ലെന്നും തവനൂർ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ആർ.കെ.ഹമീദ് അറിയിച്ചു.
മന്ത്രി ജലീലിനെതിരേ ആരോപണം: യാസർ എടപ്പാളിനെ പിന്തുണച്ച് കോണ്ഗ്രസ്
12:35 AM Oct 23, 2020 | Deepika.com