പത്തനംതിട്ട: ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാൽ കാട്ടുപന്നി ഷെഡ്യൂൾ മൂന്നിൽ നിന്ന് അഞ്ചിലേക്ക് മാറും. ഷെഡ്യൂൾ ഒന്ന്, രണ്ട് വിഭാഗങ്ങളിൽപെട്ട ഒരു മൃഗത്തെയും ഷെഡ്യൂൾ മാറ്റാൻ അനുവദിക്കില്ല. ഷെഡ്യൂൾ മൂന്നിൽപെട്ട കാട്ടുമൃഗങ്ങളെ സെക്ഷൻ 62 പ്രകാരം ആവശ്യമെങ്കിൽ ഷെഡ്യൂൾ അഞ്ചിലേക്ക് പെടുത്താനാകും. ഇവ ശല്യക്കാരെന്ന് കണ്ടെത്തി റിപ്പോർട്ടു നൽകണം. ഇത്തരത്തിൽ ക്ഷുദ്രജീവിയായി (വെർമിൻ) പ്രഖ്യാപിക്കുന്നത് നിശ്ചിത കാലയളവിലേക്കാണ്.
അക്കാലയളവിൽ ഇത്തരം മൃഗങ്ങളെ നശിപ്പിക്കുന്നതിനു തടസമുണ്ടാകില്ല. ഇവയുടെ മാംസം ഭക്ഷണമാക്കാനുമാകും. നിലവിൽ കാക്ക പോലെയുള്ള പക്ഷികൾ ഷെഡ്യൂൾ അഞ്ചിൽപെട്ടതാണ്.
വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷൻ 11 (ബി) പ്രകാരം ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഷെഡ്യൂൾ മൂന്നിൽപെട്ട മൃഗങ്ങളെ സംസ്ഥാന വൈൽഡ് ലൈഫ് വാർഡന്റെ അധികാരം ഉപയോഗിച്ച് വെടിവയ്ക്കാൻ കഴിയും. ഇതനുസരിച്ചുള്ള അനുമതിയാണ് സംസ്ഥാനത്ത് നിലവിലുള്ളത്. ആറുമാസത്തേക്കാണ് ഇതു നൽകിയിരുന്നത്. അതാകട്ടെ അടുത്തമാസം അവസാനിക്കുകയാണ്. വൈൽഡ് ലൈഫ് വാർഡൻ നൽകിയിട്ടുള്ള ഉത്തരവു പ്രകാരം മാനദണ്ഡങ്ങൾ പാലിച്ച് ശല്യക്കാരെന്ന് കണ്ടെത്തുന്ന കാട്ടുപന്നിയെ ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിന്റെകൂടി ശിപാർശ പ്രകാരം വനംവകുപ്പ് നിരീക്ഷിക്കുകയും വനപാലകരോ അവർ അംഗീകരിക്കുന്ന ലൈസൻസുള്ളയാളോ വെടിവയ്ക്കണം. ഉത്തരവ് ആദ്യമായി കോന്നി വനംഡിവിഷൻ പരിധിയിൽ നടപ്പാക്കിയിരുന്നു. പിന്നീട് സംസ്ഥാനത്തെ മറ്റു ചില ഡിവിഷൻ പരിധിയിലും നടപ്പാക്കിയെങ്കിലും പന്നി ശല്യത്തിന് കുറവു വന്നിരുന്നില്ല. കാട്ടുപന്നി എന്നാണ് പേരെങ്കിലും ഇവയിലേറെയും നാട്ടിൻപുറങ്ങളിലാണ് വാസം.
ക്ഷുദ്രജീവിയായാൽ കാട്ടുപന്നി ഷെഡ്യൂൾ അഞ്ചിലാകും
12:21 AM Oct 23, 2020 | Deepika.com