തിരുവനന്തപുരം: അധ്യാപക നിയമനങ്ങൾ അംഗീകരിക്കണമെന്നും ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കെസിബിസി വിദ്യാഭ്യാസ കമ്മീഷന്റെ ആഹ്വാന പ്രകാരം തിരുവനന്തപുരം ലത്തീൻ അതിരൂപത കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് ഭാരവാഹികൾ സെക്രട്ടേറിയറ്റ് നടയിൽ ഉപവസിച്ചു.
ശന്പളമില്ലാതെ ജോലി ചെയ്യുന്ന അധ്യാപകരുടെ സഹനം കണ്ടില്ലെന്നു നടിക്കുന്ന സർക്കാരിന്റെ നിലപാട് പരിതാപകരമാണെന്ന് ഉപവാസം ഉദ്ഘാടനം ചെയ്ത തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായ മെത്രാൻ ഡോ. ആർ. ക്രിസ്തുദാസ് പറഞ്ഞു. ഉപജീവനത്തിനായി നടത്തുന്ന സമരം കണ്ടില്ലെന്നു നടിക്കുന്ന സർക്കാരിന്റെ നിലപാട് തികച്ചും അനീതിയാണ്. നിയമഭേദഗതി വേണമെന്ന കാര്യം പറഞ്ഞും സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയും വിഷയം നീട്ടിപ്പോകുന്നത് ആശാവഹമായ കാര്യമല്ല. സാങ്കേതിക വിഷയങ്ങൾ പരിഹരിച്ച് എത്രയുംവേഗം അധ്യാപക നിയമനത്തിന് അംഗീകാരം നൽകണം. അധ്യാപക നിയമനം നടപ്പാകുന്നതുവരെ സമരം തുടരും. ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശങ്ങൾ മാനിച്ചുകൊണ്ട് അധ്യാപക നിയമന പ്രശനത്തിന് പരിഹാരമുണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തിരുവനന്തപുരം ലത്തീൻ അതിരൂപത കോർപറേറ്റ് മാനേജർ ഫാ. ഡെയ്സണ്‍, അതിരൂപത പ്രസിഡന്റ് വി.രാജു, സ്റ്റീഫൻ പെരേര, ഇഗ്നേഷ്യസ് ലയോള, ജനിവീവ് ഡിസിൽവ എന്നിവർ ഉപവസിച്ചു. അതിരൂപത വിദ്യാഭ്യാസ ഡയറക്ടർ ഫാ. മിൽക്കോണ്‍ ഇളനീര് നൽകി ഉപവാസം അവസാനിപ്പിച്ചു.
ഉപവാസത്തിന് അഭിവാദ്യം അർപ്പിച്ച് എൻ.കെ. പ്രേമചന്ദ്രൻ എംപി, മുൻമന്ത്രി ഷിബു ബേബിജോണ്‍, ആർഎസ്പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്, കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി ഫാ. ചാൾസ് ലെയോണ്‍, തിരുവനന്തപുരം മേജർ മലങ്കര അതിരൂപത കോർപറേറ്റ് മാനേജർ മോണ്‍. ഡോ.വർക്കി ആറ്റുപുറത്ത്, സംസ്ഥാന പ്രസിഡന്റ് സാലു പതാലിൽ, സംസ്ഥാന വൈസ് പ്രസിഡന്റ് ഡി.ആർ. ജോസ്, ഫാ. സൈറസ്, ഫാ. ലെനിൻ എന്നിവർ പ്രസംഗിച്ചു.
തിരുവനന്തപുരം മേജർ മലങ്കര അതിരൂപത കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് ഭാരവാഹികൾ ഇന്ന് ഉപവസിക്കും.
അധ്യാപക നിയമനങ്ങളുടെ അംഗീകാരം; ലത്തീൻ അതിരൂപത കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് ഭാരവാഹികൾ ഉപവസിച്ചു
12:56 AM Oct 22, 2020 | Deepika.com