കൊച്ചി: കോവിഡിനെത്തുടര്‍ന്ന് ആറു മാസത്തിലേറെ അടഞ്ഞുകിടന്ന സംസ്ഥാനത്തെ ആര്‍ടി ഓഫീസുകള്‍ വീണ്ടും തുറന്നു പ്രവര്‍ത്തിച്ചെങ്കിലും ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം കുറച്ചത് ലൈസന്‍സിനായുള്ള കാത്തിരിപ്പിന്റെ ദൈർഘ്യം കൂട്ടുന്നു.
പ്രതിദിന ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം ഓരോ ആര്‍ടി ഓഫീസുകളിലും നേരത്തെ നടത്തിയിരുന്നതിനേക്കാള്‍ പകുതിയില്‍ താഴെ മാത്രം ആയതോടെയാണ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള സമയവും നീളുന്നത്. ഇതിനു പുറമേ ടെസ്റ്റിന് ഹാജരാകുന്നതിനുള്ള തീയതിയും വൈകുന്നതോടെ ലൈസന്‍സ് ലഭിക്കണമെങ്കില്‍ മാസങ്ങൾ കാത്തിരിക്കേണ്ട അവസ്ഥയാണ്.
സംസ്ഥാനത്തെ വിവിധ ആര്‍ടി ഓഫീസുകളില്‍ കഴിഞ്ഞ ആഴ്ച അപേക്ഷിച്ചവര്‍ക്ക് ഡ്രൈവിംഗ് ടെസ്റ്റിന് ഹാജരാകാനുള്ള തീയതി 2021 ജനുവരിയിലാണ് ലഭിച്ചിരിക്കുന്നത്.
ലോക്ക്ഡൗണ്‍ ആരംഭിക്കും മുമ്പ് ലേണേഴ്സ് ലൈസന്‍സ് എടുത്തവര്‍ക്കും ഒരിക്കല്‍ ഡ്രൈവിംഗ് ടെസ്റ്റില്‍ പങ്കെടുത്ത് പരാജയപ്പെട്ടവര്‍ക്കും മാത്രമാണ് ഒക്ടോബര്‍ 15 വരെ അവസരം നല്‍കിയത്. ശേഷം പുതിയതും പഴയതുമായ അപേക്ഷകള്‍ ഒരുമിച്ച് പരിഗണിക്കാന്‍ തുടങ്ങിയപ്പോള്‍ മാസങ്ങളോളം വൈകുന്ന സാഹചര്യമായി. ലോക്ക്ഡൗണ്‍ ഇളവുകളെത്തുടര്‍ന്ന് പുനരാരംഭിച്ചപ്പോള്‍ ഇവര്‍ കൂട്ടമായി അപേക്ഷിക്കുകയും കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ടെസ്റ്റുകളുടെ എണ്ണം പകുതിയായി കുറയ്ക്കുകയും ചെയ്തതോടെയാണ് കാലതാമസം വരാന്‍ തുടങ്ങിയത്.
ഡ്രൈവിംഗ് ലൈസൻസിനു മാസങ്ങളുടെ കാത്തിരിപ്പ്
12:56 AM Oct 22, 2020 | Deepika.com