തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ സാലറി കട്ട് ഇനി തുടരേണ്ടതില്ലെന്നു മന്ത്രിസഭാ തീരുമാനം. ഏപ്രിൽ മുതൽ ഓഗസ്റ്റുവരെ ശന്പളത്തിൽ നിന്നു പിടിച്ച തുക 2021 ഏപ്രിൽ ഒന്നിന് പിഎഫിൽ ലയിപ്പിക്കും. ഉടൻ പണമായി തിരിച്ചു നൽകിയാൽ 2,500 കോടി രൂപയുടെ അധിക ബാധ്യത വരുമെന്നതിനാലാണ് പി എഫിൽ ലയിപ്പിക്കുന്നത്. പിഎഫിൽ ലയിപ്പിച്ച തുക ജൂണ്‍ ഒന്നിനുശേഷം പിൻവലിക്കാൻ അനുമതി നൽകാനും മന്ത്രിസഭ തീരുമാനിച്ചു.
മാറ്റിവച്ച ശന്പളം പിഎഫിൽ ലയിപ്പിക്കുന്ന തീയതി മുതൽ പിഎഫ് നിരക്കിൽ പലിശ നൽകും. പിഎഫ് ഇല്ലാത്ത പെൻഷൻകാർ ഉൾപ്പെടെയുള്ളവർക്ക് ജൂണ്‍ ഒന്നു മുതൽ ഓരോ മാസത്തെയും തുക തുല്യ തവണകളായി പണമായി തിരികെ നല്‍കാനും തീരുമാനിച്ചു. സാലറികട്ട് തുടരാനുള്ള തീരുമാനത്തിനെതിരെ വ്യാപക എതിർപ്പുയർന്ന സാഹചര്യത്തിലാണു മന്ത്രിസഭാ തീരുമാനം. പ്രതിപക്ഷ സംഘടനകൾക്കൊപ്പം ഭരണാനുകൂല സംഘടനകളും രംഗത്തുവന്നിരുന്നു.
പിന്നാലെ സാലറികട്ട് വേണ്ടന്നനിലപാടിൽ സിപിഎമ്മും സിപിഐയും എത്തിയിരുന്നു. തദ്ദേശതെരഞ്ഞെടുപ്പ് അടക്കം ആസന്നമായ സാഹചര്യത്തിൽ ജീവനക്കാരുടെ എതിർപ്പ് അവഗണിക്കാനാകില്ലെന്നായിരുന്നു ഇടതുമുന്നണി നിലപാട്.
സാലറി കട്ട് തുടരില്ല; പിടിച്ച തുക പിഎഫിൽ ലയിപ്പിക്കും
12:15 AM Oct 22, 2020 | Deepika.com