കൊച്ചി: ലൈഫ് മിഷന് കേസ് റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജി നേരത്തെ പരിഗണിച്ചു തീര്‍പ്പാക്കണമെന്ന സിബിഐയുടെ ആവശ്യം ഹൈക്കോടതി തള്ളി. ലൈഫ് മിഷനെതിരെയുള്ള അന്വേഷണം ഹൈക്കോടതി രണ്ടു മാസത്തേക്കു സ്റ്റേ ചെയ്തതു മൂലം അന്വേഷണം തടസപ്പെട്ടെന്നും ഹര്‍ജി വേഗം പരിഗണിച്ചു തീര്‍പ്പാക്കണമെന്നുമായിരുന്നു ഉപഹര്‍ജിയിലെ ആവശ്യം.
ലൈഫ് മിഷന് ഇടപാടില്‍ വിദേശ സഹായ നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചെന്ന പരാതിയിലാണ് സിബിഐ കേസെടുത്തിട്ടുള്ളത്. ഉപഹര്‍ജി പരിഗണനയ്ക്കെടുത്തപ്പോള്‍ എതിര്‍സത്യവാങ്മൂലം ഫയല്‍ ചെയ്യാതെ ഹര്‍ജി നേരത്തെ പരിഗണിക്കാന്‍ അപേക്ഷ നല്കിയതെന്തിനാണെന്നു സിംഗിള്‍ ബെഞ്ച് വാക്കാല്‍ ചോദിച്ചു. എതിര് സത്യവാങ്മൂലം തയാറാക്കി സിബിഐ ഹെഡ്ക്വാട്ടേഴ്സിന്റെ അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ടെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹാജരാകുമെന്നതിനാല് ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും സിബിഐ വിശദീകരിച്ചു.
എതിര്‍സത്യവാങ്മൂലവും അഡീഷണൽ സോളിസിറ്റര്‍ ജനറലിന്റെ തീയതിയും ലഭിച്ചശേഷം ഹര്‍ജികള്‍ നേരത്തെ പരിഗണിക്കാനുള്ള അപേക്ഷ നല്കാനാവുമെന്നു വ്യക്തമാക്കിയാണു കോടതി ഉപഹര്‍ജി തള്ളിയത്. ഹര്‍ജി നേരത്തെ പരിഗണിക്കണമെന്നാവശ്യപ്പെട്ടു സിബിഐ ഒക്ടോബര്‍ 16ന് ഉപഹര്‍ജി നല്‍കിയെന്നും മറുപടി സത്യവാങ്മൂലം നല്‍കിയിട്ടില്ലെന്ന് അറിഞ്ഞുകൊണ്ടാണ് ഇത്തരമൊരു ഹര്‍ജി നല്‍കിയതെന്നും ലൈഫ് മിഷനു വേണ്ടി ഹാജരായ സുപ്രീം കോടതി അഭിഭാഷകന് കെ.വി. വിശ്വനാഥന് വാദിച്ചു.
മാധ്യമങ്ങളില്‍ വാര്‍ത്തവരുത്തി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് ഇതിനു പിന്നിൽ. പബ്ലിസിറ്റിക്കു വേണ്ടിയാണു സിബിഐ ശ്രമിക്കുന്നത്. രാജ്യത്തെ ഉന്നത അന്വേഷണ ഏജന്‍സിയായ സിബിഐയില്‍നിന്ന് ഇത്തരമൊരു നടപടിയല്ല പ്രതീക്ഷിക്കുന്നതെന്നും സര്‍ക്കാര്‍ വാദിച്ചു. എന്നാൽ ഇക്കാര്യത്തില്‍ എന്തെങ്കിലും നിഗമനങ്ങള്‍ക്കു തയാറല്ലെന്നു കോടതി വാക്കാല്‍ പറഞ്ഞു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള പോരിനിടയില്‍ പെട്ടുപോയ ബിസിനസുകാരനാണ് താനെന്നും ബിസിനസ് തകരുകയാണെന്നും യൂണിടാക് എംഡി സന്തോഷ് ഈപ്പന്റെ അഭിഭാഷകന് വാദിച്ചു. ഇക്കാര്യങ്ങള്‍ ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്നു കോടതി പറഞ്ഞു.
സിബിഐ സംസ്ഥാനത്തിന്റെ അനുമതിയോടെ: കേന്ദ്രം
കൊച്ചി: ലൈഫ് മിഷന് കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടെയാണ് സിബിഐ അന്വേഷണം നടത്തുന്നതെന്നു കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.
സ്വര്‍ണക്കടത്തു കേസില്‍ ഫലപ്രദമായി അന്വേഷണം നടത്താന്‍ കേന്ദ്ര ഏജന്‍സികളെ നിയോഗിക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി ജൂലൈ എട്ടിന് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതനുസരിച്ചാണ് സിബിഐ അന്വേഷണം നടത്തുന്നതെന്നു ഹര്‍ജിയിലെ പ്രാഥമിക എതിര്‍വാദത്തിന്റെ ഭാഗമായി തയാറാക്കി നല്കിയ വിശദീകരണത്തില്‍ പറയുന്നു.
സിബിഐ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാന്‍ യൂണിടാക് എംഡി സന്തോഷ് ഈപ്പന് നല്കിയ ഹര്‍ജിയിലാണ് ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കിയത്.
ലൈഫ് മിഷന്: സ്റ്റേ നീക്കിയില്ല ; സിബിഐക്കു തിരിച്ചടി
01:34 AM Oct 21, 2020 | Deepika.com