തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പുതീയതി അടുത്ത മാസം പ്രഖ്യാപിച്ചേക്കും. ഡിസംബറിൽ രണ്ടു ഘട്ടമായി തെരഞ്ഞെടുപ്പു നടത്താനാണ് ആലോചന. ക്രിസ്മസിനു മുൻപു തെരഞ്ഞെടുപ്പു നടപടിക്രമങ്ങൾ പൂർത്തിയാക്കുകയാണു ലക്ഷ്യം. ജനുവരി ഒന്നിനു മുൻപ് തദ്ദേശ സ്ഥാപന ഭരണ സമിതികൾ നിലവിൽ വരും. വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ അവസാന അവസരം നൽകുന്നതും പരിഗണിക്കുന്നുണ്ട്.
എന്നാൽ, കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുമായി കൂടിയാലോചിച്ചാകും അന്തിമ തീയതി പ്രഖ്യാപനം. ആരോഗ്യ വകുപ്പിന്റെ ശിപാർശ പ്രകാരമാണു മാർഗ നിർദേശങ്ങൾ തയാറാക്കിയത്. ഏഴു ജില്ലകളിൽ ആദ്യഘട്ടത്തിലും മറ്റുള്ള ജില്ലകളിൽ രണ്ടാംഘട്ടത്തിലുമാകും തെരഞ്ഞെടുപ്പു നടത്തുക. ഒറ്റ ഘട്ടമായി നടത്താനാകുമോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ഹൈദരാബാദിൽ നിന്നെത്തിച്ച ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ പരിശോധന നടന്നുവരുന്നു. ബൂത്തുകളിലെ വോട്ടർമാരുടെ എണ്ണം ക്രമീകരിക്കുന്നതും വൈകാതെയുണ്ടാകും. പഞ്ചായത്തുകളിലെ ബൂത്തുകളിൽ പരമാവധി 1200 വോട്ടർമാരും നഗരസഭകളിൽ 1500 വോട്ടർമാരുമാണു നിലവിലുള്ളത്. കോവിഡ് പശ്ചാത്തലത്തിൽ ഇതിൽ കുറവു വരുത്തും. ബൂത്തുകളുടെ എണ്ണം വർധിപ്പിക്കും.
ഡിസംബറിന് അപ്പുറത്തേയ്ക്ക് വോട്ടെടുപ്പു നീട്ടുന്നതിനോട് സർക്കാരിനു യോജിപ്പില്ല. സമാന നിലപാടുതന്നെയാണ് തെരഞ്ഞെടുപ്പു കമ്മീഷനും. ഒക്ടോബർ അവസാനമോ നവംബർ ആദ്യമോ നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് കോവിഡ് വ്യാപനം കണക്കിലെടുത്ത് നീട്ടിവയ്ക്കുകയായിരുന്നു.
സംവരണവാർഡുകളുടെ നറുക്കെടുപ്പും പൂർത്തിയായി. സംവരണവാർഡുകൾ നിശ്ചയിച്ചു കഴിഞ്ഞതോടെ രാഷ്ട്രീയപാർട്ടികളുടെ അടുത്ത നോട്ടം അധ്യക്ഷസ്ഥാനത്തേക്കുള്ള സംവരണത്തിലായി. അടുത്തയാഴ്ചയോടെ അധ്യക്ഷ സ്ഥാനത്തേക്കുള്ള സംവരണവും പൂർത്തിയാക്കും.
തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബറിൽത്തന്നെ
01:34 AM Oct 21, 2020 | Deepika.com