കണ്ണൂർ: അഴീക്കോട് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു അനുവദിക്കുന്നതിന് കോഴ വാങ്ങിയെന്ന ആരോപണത്തിൽ കെ.എം. ഷാജി എംഎൽഎയ്ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകി. കെ.എം. ഷാജിയെ കൂടാതെ 30 പേർക്കും നോട്ടീസ് നൽകിയിട്ടുണ്ട്.
കോഴ ആരോപണം ഉയർത്തിയ മുസ്ലിംലീഗ് മുൻ പഞ്ചായത്ത് സെക്രട്ടറി നൗഷാദ് പൂതപ്പാറയിൽനിന്നും ഇഡി മൊഴിയെടുക്കും. കെ.എം. ഷാജി എംഎൽഎയെ ഉടൻ ചോദ്യം ചെയ്തേക്കുമെന്ന് സൂചനയുണ്ട്. കോഴിക്കോട് സബ് സോണൽ ഓഫീസിലെ ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിക്കുന്നത്. അഴീക്കോട് ഹയർ സെക്കൻഡറി സ്കൂളിന് പ്ലസ്ടു അനുവദിക്കാൻ 2014ൽ കെ.എം. ഷാജി 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിലാണ് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നത്.
ഇതേ കേസിൽ നിലവിൽ വിജിലൻസ് അന്വേഷണവും തുടരുന്നുണ്ട്. സ്കൂൾ മാനേജ്മെന്റ് പ്രതിനിധികൾ, പിടിഎ ഭാരവാഹികൾ, മുഖ്യമന്ത്രിക്ക് പരാതി നൽകിയ സിപിഎം നേതാവും കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കുടുവൻ പദ്മനാഭൻ എന്നിവർക്കും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയിട്ടുണ്ട്.
എന്നാൽ രാഷ്ട്രീയപരമായി തേജോവധം ചെയ്യാൻ പാർട്ടിയിൽ നിന്നു പുറത്താക്കിയ ആളും സിപിഎമ്മും ചേർന്ന് ഉണ്ടാക്കിയതാണു കോഴനാടകമെന്ന് കെ.എം. ഷാജി എംഎൽഎ പറഞ്ഞു.
കെ.എം. ഷാജി എംഎൽഎയ്ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകി
01:26 AM Oct 21, 2020 | Deepika.com