കോട്ടയം: കെഎസ്ആർടിസിയുടെ ആറായിരത്തോളം ബസുകളിൽ അയ്യായിരത്തിലേറെ ബസുകളുടെയും ഇൻഷ്വറൻസ് അടവ് മുടങ്ങി.
കോവിഡിൽ സർവീസ് നിലച്ച ബസുകൾക്കു മാത്രമല്ല ഓടിക്കൊണ്ടിരിക്കുന്ന ഏറെ ബസുകൾക്കും ഇൻഷഷ്വറൻസ് പ്രീമീയം അടവ് മുടങ്ങിയിട്ടു മാസങ്ങളായി. ഇതിനൊപ്പം കെഎസ്ആർടിസിയുടെ നാലായിരം ബസുകൾക്കു ഫിറ്റ്നസുമില്ല.
സർക്കാർ വാഹനങ്ങൾക്കും സർക്കാരിനു കീഴിലുള്ള കോർപറേഷനുകളുടെ വാഹനങ്ങൾക്കും ഇൻഷ്വറൻസ് നിർബന്ധമില്ലെന്ന് ഇളവ് കേന്ദ്ര മോട്ടോർ വാഹന വകുപ്പ് നൽകിയിട്ടുണ്ടെന്നും അപകടമുണ്ടായാൽ നഷ്ടപരിഹാരം കെഎസ്ആർടിസി തന്നെ നൽകുമെന്നുമാണു വകുപ്പുതല വിശദീകരണം.
ഒരു ബസിന് ശരാശരി 56,000 രൂപ വീതം ആറായിരത്തോളം ബസുകൾക്കു സമീപവർഷങ്ങളിൽ ഇൻഷ്വറൻസ് പ്രീമിയം അടയ്ക്കുന്നുണ്ടായിരുന്നു. എന്നാൽ പല വർഷങ്ങളിലും അടവു വരുന്ന തുകയും അപകടങ്ങളിൽ നഷ്ടപരിഹാരമായി എംഎസിടി വിധിക്കുന്ന പിഴയും തമ്മിൽ വലിയ അന്തരമില്ലാത്ത സാഹചര്യത്തിലാണ് കെഎസ്ആർടിസി ഇൻഷ്വറൻസ് പലപ്പോഴും വേണ്ടെന്നു വയ്ക്കുന്നത്.
കോവിഡ് വന്നതോടെ ഡീസലിനും ശന്പളത്തിനുമുള്ള തുക ബസ് സർവീസിൽനിന്ന് ലഭിക്കുന്നില്ല. നാഷണൽ ഇൻഷുറൻസ് കന്പനിയുമായുണ്ടായിരുന്ന ഇൻഷുറൻസ് കരാർ ലോക്ക്ഡൗണ് സീസണിൽ അവസാനിച്ചതിനാൽ ഏറെ ബസുകൾക്കും പരിരക്ഷയില്ലാതായി. തേർഡ് പാർട്ടി ഇൻഷുറൻസ് പ്രകാരം ജീവനക്കാർക്കും യാത്രക്കാർക്കും കെഎസ്ആർടിസി നഷ്ടപരിഹാരം നൽകും. എന്നാൽ ജീവനക്കാരുടെ ഇൻഷുറൻസും മാസങ്ങളായി മുടങ്ങിക്കിടക്കുകയാണ്.
ഇൻഷ്വറൻസ് സംബന്ധിച്ച 1988ലെ മോട്ടോർ വാഹന നിയമം 146-ാം വകുപ്പ് ക്ലോസ് മൂന്ന് അനുസരിച്ചു സംസ്ഥാന സർക്കാരിന് പ്രത്യേക ഉത്തരവിലൂടെ സർക്കാർ ഉടമസ്ഥതയിലുള്ള വാഹനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാഹനങ്ങൾ, ഇൻഷ്വറൻസിനായി പ്രത്യേക ഫണ്ടുള്ള സ്റ്റേറ്റ് ട്രാൻസ്പോർട്ട് അണ്ടർടേക്കിംഗുകളുടെ വാഹനങ്ങൾ എന്നിങ്ങനെ മൂന്ന് തരം വാഹനങ്ങളെ ഇൻഷ്വറൻസ് നിബന്ധനയിൽനിന്ന് ഒഴിവാക്കാനാണ് അനുമതിയുള്ളത്.
ജീവനക്കാർ മുഖേനയുണ്ടാകുന്ന അപകടങ്ങൾക്കു നഷ്ടപരിഹാരം നൽകുന്നതിനു പ്രത്യേക ഫണ്ടുള്ള കെഎസ്ആർടിസിയെപ്പോലുള്ള ട്രാൻസ്പോർട്ട് കോർപറേഷനുകളെ തേർഡ് പാർട്ടി ഇൻഷ്വറൻസ് വ്യവസ്ഥയിൽനിന്ന് ഒഴിവാക്കാൻ സർക്കാരിന് അധികാരവും അവകാശവും ഈ വകുപ്പ് നൽകുന്നുണ്ട്.
അതേസമയം, ഇൻഷ്വറൻസ് പദ്ധതി പുനരാരംഭിക്കാനുള്ള തീരുമാനത്തിൽ കെഎസ്ആർടിസി വിവിധ ഇൻഷ്വറൻസ് കന്പനികളുടെ ക്വട്ടേഷൻ ക്ഷണിച്ചിരിക്കുകയാണെന്നും ഏറ്റവും ലാഭകരമായ സ്കീം നൽകുന്ന കന്പനിയുമായി വൈകാതെ കരാറുണ്ടാക്കുമെന്നും കെഎസ്ആർടിസി വൃത്തങ്ങൾ വ്യക്തമാക്കി.
വാഹനങ്ങൾക്ക് ഫിറ്റ്നസ് നിർബന്ധമാണെങ്കിലും കോവിഡ് സാഹചര്യത്തിൽ ഫിറ്റ്നസ് കാലാവധി അവസാനിച്ച വാഹനങ്ങൾക്കും ഡിസംബർ 31 വരെ ഫിറ്റ്നസ്, പെർമിറ്റ് എന്നിവയിലും കേന്ദ്രസർക്കാർ ഇളവ് നൽകിയിട്ടുണ്ട്.
റെജി ജോസഫ്
ഇൻഷ്വറൻസും ഫിറ്റ്നസുമില്ലാതെ കെഎസ്ആർടിസി സർവീസ്
10:50 PM Oct 20, 2020 | Deepika.com