പാലക്കാട്: വാളയാർ ചെല്ലംകാവ് ആദിവാസി കോളനിയിൽ വ്യാജമദ്യം കഴിച്ച് നാലുപേർ മരിച്ചു. ഇതിൽ രണ്ടുപേർ ഞായറാഴ്ചയാണു മരിച്ചത്.
മദ്യം കഴിച്ച് അവശനിലയിലായ മൂന്നു സ്ത്രീകൾ ഉൾപ്പെടെ ഒന്‍പതുപേരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോളനിയിൽ ഒരുമിച്ചിരുന്നു മദ്യം കഴിച്ചവരാണു മരിച്ചത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി. ചെല്ലംകാവ് പയറ്റുകാട് ആദിവാസി കോളനിയിൽ ചുക്രിയുടെ മകൻ രാമൻ(61), കുപ്പന്റെ മകൻ അയ്യപ്പൻ(58), മണിയുടെ മകൻ ശിവൻ(37), അയ്യപ്പന്റെ മകൻ മൂർത്തി (20) എന്നിവരാണു മരിച്ചത്.
രുക്മിണി (52), തങ്കമണി (47), കമലം (42), അരുണ്‍ (22), നാഗരാജ് (25), ശക്തിവേൽ (22), ചെല്ലപ്പൻ (65), കുമാരൻ (35), മുരുകൻ (30) എന്നിവരാണു ചികിത്സയിലുള്ളത്.
ചികിത്സയിലുണ്ടായിരുന്ന മൂർത്തിയെ ഇന്നലെ പാലക്കാട് നഗരത്തിലാണു മരിച്ചനിലയിൽ കണ്ടെത്തിയത്. ശിവനാണു കോളനിയിൽ മദ്യവിതരണം നടത്തിയത്.
കൂലിപ്പണിക്കാരനായ ശിവൻ മൂന്നുദിവസമായി പ്രദേശവാസികൾക്കു മദ്യവില്പന നടത്താൻ ശ്രമിച്ചിരുന്നു. വ്യാജമദ്യമെന്നു സംശയം തോന്നിയതിനാൽ നാട്ടുകാരിൽ പലരും മദ്യം കഴിക്കുന്നതിൽനിന്നു പിന്തിരിയുകയായിരുന്നു.
വ്യാജമദ്യം കഴിച്ചു നാലു മരണം; ദുരന്തം വാളയാർ ചെല്ലംകാവ് ആദിവാസി കോളനിയിൽ
01:59 AM Oct 20, 2020 | Deepika.com