കൊച്ചി: വാളയാറില്‍ പീഡനത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത ദളിത് സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ സര്‍ക്കാര്‍ നല്കിയ അപ്പീലില്‍ ഹൈക്കോടതി നവംബര്‍ ഒമ്പതുമുതല്‍ അന്തിമവാദം കേള്‍ക്കും.
അപ്പീല്‍ വേഗം പരിഗണിച്ചു തീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്കിയ ഹര്‍ജി പരിഗണിച്ചാണു ഡിവിഷന് ബെഞ്ചിന്റെ തീരുമാനം. ഡിവിഷന് ബെഞ്ചില്‍ ഇന്നലെ ഹര്‍ജി വന്നപ്പോള്‍ അന്വേഷണസംഘത്തിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്ത് ഗുരുതര വീഴ്ചകൾ ഉണ്ടായിട്ടുണ്ടെന്നും കുറ്റം തെളിയിക്കാന്‍ ശക്തമായ തെളിവുകളുണ്ടായിട്ടും വിചാരണക്കോടതി ഇവയൊന്നും പരിഗണിച്ചില്ലെന്നും സര്‍ക്കാര്‍ വാദിച്ചു. തുടര്‍ന്നാണു മൂന്നാഴ്ചയ്ക്കു ശേഷം അപ്പീലില്‍ അന്തിമവാദം തുടങ്ങാമെന്നു ഡിവിഷന് ബെഞ്ച് വ്യക്തമാക്കിയത്. നാലു പ്രതികള്‍ക്കെതിരെ ആറു കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് ആറു കുറ്റപത്രങ്ങളാണ് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്.
വാളയാർ പീഡനം: നവംബര്‍ ഒമ്പതു മുതല്‍ അന്തിമവാദം കേള്‍ക്കും
01:46 AM Oct 20, 2020 | Deepika.com