തിരുവല്ല: കർമമണ്ഡലത്തിൽ ഏറ്റെടുത്ത ദൗത്യം പൂർത്തീകരിച്ച് ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത വിശ്വാസസമൂഹത്തിന്റെ ഓർമകളിലേക്ക് മറഞ്ഞു. അജപാലനരംഗത്ത് ആധ്യാത്മികതയുടെ നവയുഗപ്പിറവിക്ക് ശ്രമിച്ച ആത്മീയാചാര്യനെ ഇന്നലെ വൈകുന്നേരം തിരുവല്ല എസ് സി കുന്നിലെ കബർ ഏറ്റുവാങ്ങി.
ഞായറാഴ്ച പുലർച്ചെ കാലംചെയ്ത മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ ഭൗതികശരീരം സഭാ ആസ്ഥാനമായ തിരുവല്ല പുലാത്തീൻ വളപ്പിലെ സെന്റ് തോമസ് ദേവാലയത്തോടു ചേർന്ന് പ്രത്യേകം തയാറാക്കിയ കബറിൽ അടക്കം ചെയ്തു. മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ ചുമതല വഹിക്കുന്ന ഡോ.ഗീവർഗീസ് മാർ തിയഡോഷ്യസ് സഫ്രഗൻ മെത്രാപ്പോലീത്ത ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിച്ചു.
ഭൗതികശരീരം രണ്ടുദിവസം പൊതുദർശനത്തിനു വച്ച അലക്സാണ്ടർ മാർത്തോമ്മാ ഓഡിറ്റോറിയത്തിൽ തന്നെ തയാറാക്കിയ താത്കാലിക മദ്ബഹായിലെ വിടവാങ്ങൽ ശുശ്രൂഷയ്ക്കും സംസ്ഥാന സർക്കാർ നൽകിയ അന്തിമോപചാരങ്ങൾക്കും ശേഷം വിലാപയാത്രയായാണ് സെന്റ് തോമസ് ദേവാലയ അങ്കണത്തിലൂടെ കബറിൽ എത്തിച്ചത്.
മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, മാർത്തോമ്മാ സഭയിലെ എപ്പിസ്കോപ്പമാരായ യുയാക്കിം മാർ കൂറിലോസ്, തോമസ് മാർ തിമോത്തിയോസ്, ജോസഫ് മാർ ബർണബാസ്, ഐസക് മാർ പീലക്സിനോസ്, ഏബ്രഹാം മാർ പൗലോസ്, മാത്യൂസ് മാർ മക്കാറിയോസ്, ഗ്രീഗോറിയോസ് മാർ സ്തേഫാനോസ്, തോമസ് മാർ തീത്തോസ്, മലങ്കര കത്തോലിക്കാസഭ മാവേലിക്കര രൂപതാധ്യക്ഷൻ ജോഷ്വാ മാർ ഇഗ്നാത്തിയോസ്, മാർ ഔഗേൻ കുര്യാക്കോസ് (കൽദായ), സിറിൽ മാർ ബസേലിയോസ് (തൊഴിയൂർ), കുര്യാക്കോസ് മാർ ഗ്രീഗോറിയോസ് (ക്നാനായ), കുര്യാക്കോസ് മാർ തെയോഫിലോസ് (യാക്കോബായ), ഉമ്മൻ ജോർജ് (സിഎസ്ഐ) എന്നീ ബിഷപ്പുമാരും സഹകാർമികരായി.
സംസ്ഥാന പോലീസ് ഗാർഡ് ഓഫ് ഓണർ നൽകി. നേരത്തെ സംസ്ഥാന സർക്കാരിനുവേണ്ടി മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയും മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി ജില്ലാ കളക്ടർ പി.ബി. നൂഹും മൃതദേഹത്തിൽ പുഷ്പചക്രം സമർപ്പിച്ചിരുന്നു.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സഭയുടെ മുഖ്യചുമതലക്കാരും കൗണ്സിൽ അംഗങ്ങളും മാത്രം പങ്കെടുത്ത വിലാപയാത്ര ക്രമീകൃതമായി നടത്തപ്പെട്ടു. എസ്്സി സെമിനാരി സ്കൂൾ വളപ്പിലൂടെ സെന്റ് തോമസ് ദേവാലയത്തോടു ചേർന്ന കബറിങ്കൽ എത്തി സമാപന ശുശ്രൂഷ നിർവഹിച്ചു.
മാർത്തോമ്മാ സഭയിൽ തന്റെ മുൻഗാമികളായിരുന്ന പിതാക്കന്മാരുടെയും ബിഷപ്പുമാരുടെയും കബറുകൾക്കരികിലാണ് ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തയ്ക്ക് അന്തിമവിശ്രമസ്ഥലം ഒരുക്കിയിരുന്നത്. പ്രാർഥനകൾ പൂർത്തിയാക്കി ഭൗതികശരീരം കബറിലേക്ക് ഇറക്കി സഫ്രഗൻ മെത്രാപ്പോലീത്ത സമാപന പ്രാർഥന നടത്തി, കുന്തിരിക്കം ഇട്ടു. സഭാ നേതൃത്വത്തിൽ സുദീർഘമായ കാലയളവിനു ചുക്കാൻ പിടിച്ച ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത ഇതോടെ ഓർമയായി.
ബിജു കുര്യൻ
ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത ഇനി ഓർമകളിൽ
01:38 AM Oct 20, 2020 | Deepika.com