കോട്ടയം: ഐക്യവും ജനാധിപത്യവും ഇല്ലാത്ത മുന്നണിയുടെ ചില നേതാക്കൾ അസത്യവും അർധസത്യങ്ങളും ദുരാരോപണങ്ങളും ആവർത്തിച്ച് ഉയർത്തി നടത്തുന്ന പ്രചാരണങ്ങൾ അപഹാസ്യമാണെന്ന് തോമസ് ചാഴികാടൻ എംപി, എംഎൽഎമാരായ റോഷി അഗസ്റ്റ്യൻ, ഡോ.എൻ.ജയരാജ് എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
കെ.എം. മാണിയും കേരള കോണ്‍ഗ്രസും കൂടി ചേർന്നു പടുത്തുയർത്തിയ യുഡിഎഫിൽനിന്നു കേരള കോണ്‍ഗ്രസ്എമ്മിനെ പുറത്താക്കിയ ശേഷം പാർട്ടിക്കും നേതാക്കൾക്കുമെതിരേ നടത്തുന്ന ദുഷ്പ്രചാരണം രാഷ്ട്രീയ സദാചാരത്തിനും മര്യാദകൾക്കും പോലും നിരക്കാത്തതാണ്. യാതൊരു കാരണങ്ങളുമില്ലാതെ ഏകപക്ഷീയമായി പുറത്താക്കുകയാണുണ്ടായത്.
കേരള കോണ്‍ഗ്രസിന്റെ ശക്തിയിൽ എംപിയും എംഎൽഎയും ആയവർ ഇന്നു കേരള കോണ്‍ഗ്രസ് എമ്മിനെ രാഷ്ട്രീയ ധാർമികത പഠിപ്പിക്കേണ്ടതില്ല. യുഡിഎഫ് എംഎൽഎമാരുടെ വോട്ടുകൊണ്ട് ജയിച്ച രാജ്യസഭാംഗത്വം രാജിവയ്ക്കാനുള്ള ജോസ് കെ. മാണി എടുത്ത തീരുമാനം രാഷ്ട്രീയ ധാർമികത ഉയർത്തിപ്പിടിക്കുന്നതു തന്നെയാണ്.
എ.കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് 1982ൽ ഇടതുമുന്നണി ബാന്ധവം അവസാനിപ്പിച്ച് ഇന്ദിരാ കോണ്‍ഗ്രസിൽ ലയിച്ചപ്പോൾ എംപിമാരും എംഎൽഎമാരും രാജിവച്ചിരുന്നില്ല. വലതുമുന്നണി വിട്ടു സിപിഐ ഇടതുമുന്നണിയിലേക്കു മാറിയപ്പോഴും ജനപ്രതിനിധികൾ സ്ഥാനമൊഴിഞ്ഞിരുന്നില്ല. 1989ലും 2010ലും പി.ജെ. ജോസഫിന്റെ നേതൃത്വത്തിലുള്ള വിഭാഗം മുന്നണി മാറിയപ്പോഴും എംഎൽഎമാർ സ്ഥാനമൊഴിഞ്ഞില്ല.
കേരള കോണ്‍ഗ്രസ് - എം ജോസ് വിഭാഗത്തിന്റെ എംപിയും രണ്ട് എംഎൽഎമാരും സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം ചില കോണ്‍ഗ്രസ് നേതാക്കൾ ഉന്നയിക്കുന്നതുതന്നെ പരിഹാസ്യമാണ്. കേരള കോണ്‍ഗ്രസിന്റെകൂടി വോട്ടു വാങ്ങി ജയിച്ച ചാലക്കുടി, ഇടുക്കി, പത്തനംതിട്ട അടക്കം കാസർകോഡ് മുതൽ തിരുവനന്തപുരം വരെയുള്ള കോണ്‍ഗ്രസ് എംപിമാരും എംഎൽഎമാരും ആ സീറ്റിൽ അള്ളിപ്പിടിച്ചിരുന്നു നടത്തുന്ന സമരാഭാസം ജനങ്ങൾ തിരിച്ചറിയും. കേരള കോണ്‍ഗ്രസിന്റെ വോട്ടു നേടി ജയിച്ചവർ ആ സീറ്റുകൾ രാജിവച്ചാൽ ആ നിമിഷം രാജിവയ്ക്കാൻ തങ്ങളും തയാറാണെന്ന് അവർ പറഞ്ഞു.
കേരളത്തിലെ ഏറ്റവും പ്രബല നേതാവായിരുന്ന കെ.എം. മാണിക്കെതിരെ ഏറ്റവും ദുരുപദിഷ്ടവും നീചവുമായ ഗൂഢാലോചന നടത്തിയവരോടും പിന്നിൽ നിന്നു കുത്തിയവരോടും കേരളജനത പൊറുക്കില്ല. ആരോപണമുന്നയിച്ചും ക്വിക് വേരിഫിക്കേഷൻ എന്ന നാടകം കളിച്ചും പ്രതിപക്ഷത്തിന് ആയുധം കൊടുത്തവരുടെ നാണംകെട്ട വിശദീകരണങ്ങളുടെ പൊള്ളത്തരം കേരളജനത മനസിലാക്കുമെന്നു തീർച്ചയാണെന്ന് അവർ പറഞ്ഞു.
ദുഷ്പ്രചാരണങ്ങൾ അപഹാസ്യം: ജോസ് വിഭാഗം നേതാക്കൾ
01:38 AM Oct 20, 2020 | Deepika.com