തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി കെഎസ്ആർടിസിയിൽ സന്പൂർണ കംപ്യൂട്ടറൈസേഷനു തുടക്കമായി. ഇതിനായി സംസ്ഥാന സർക്കാർ 16.98 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
ആദ്യഘട്ടമെന്ന നിലയിൽ കേന്ദ്ര സർക്കാർ സ്ഥാപനമായ സിഡാക്കുമായി ചേർന്ന് വഹിക്കിൽ ട്രാക്കിംഗ് സിസ്റ്റം നടപ്പിലാക്കാൻ കരാറിലേർപ്പെട്ടതായി ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. യാത്രാക്കാർക്കു സൗകര്യപ്രദമായി ടിക്കറ്റുകൾ ലഭ്യമാക്കുന്നതിനൊപ്പം പേമെന്റുകൾ നടത്തുന്നതിനും വിവിധ മൂല്യത്തിലുള്ള സേവനങ്ങൾ ലഭിക്കുന്നതിനുമുള്ള സ്മാർട്ട് കാർഡുകളും കെഎസ്ആർടിസി അവതരിപ്പിക്കും.
2013 ൽ കെഎസ്ആർടിസി 5000 ഇലക്ട്രോണിക് ടിക്കറ്റ് മിഷീനുകൾ വാങ്ങിയിരുന്നു. ഇതിൽ മൂവായിരത്തോളം ടിക്കറ്റ് മെഷീനുകൾ ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്. പുതിയ മെഷീനുകൾ വാങ്ങുന്നതിനൊപ്പം 10 രൂപ മുതലുള്ള റീചാർജ് കാർഡുകളും അവതരിപ്പിക്കുന്നതിനും പദ്ധതിയുണ്ട്. സീസണ് ടിക്കറ്റ്, പാസുകൾ, കണ്സഷൻ ടിക്കറ്റുകളെല്ലാം കാർഡ് രൂപത്തിലേക്ക് മാറ്റുന്ന പദ്ധതിയും ഉടൻ നടപ്പാക്കും. കച്ചവട സ്ഥാനപങ്ങളിലൂടെ കാർഡുകൾ വിൽക്കാനാകുള്ള സൗകര്യവും ഒരുക്കും. രണ്ടു വർഷത്തിനകം കാഷ്ലെസ് ടിക്കറ്റ് സംവിധാനം നടപ്പിലാക്കുകയാണ് കെഎസ്ആർടിസിയുടെ ലക്ഷ്യമെന്നു സിഎംഡി ബിജു പ്രഭാകർ അറിയിച്ചു.
കെഎസ്ആർടിസി പുറത്തിറക്കുന്ന ഒരു കാർഡിന് 40 രൂപയോളം വിലവരും. കാർഡിൽ പരസ്യങ്ങൾ ലഭിച്ചാൽ ഈ കാർഡുകൾ ആവശ്യക്കാർക്ക് സൗജന്യമായോ അല്ലെങ്കിൽ ചെറിയ തുകയ്ക്കോ നൽകാനാണ് ഉദ്ദേശിക്കുന്നത്. ഘട്ടം ഘട്ടമായി വൺ കാർഡ് വണ് നേഷൻ എന്ന നിലയിലേക്ക് കാർഡ് ഉയർത്തുമെന്നും ബിജു പ്രഭാകർ പറഞ്ഞു. കെഎസ്ആർടിസിയുടെ മുഴുവൻ ബസുകൾക്കും ജിപിഎസ് ഘടിപ്പിക്കും. 5500 ജിപിഎസുകളാണ് ആദ്യഘട്ടത്തിൽ വാങ്ങുന്നത്.
ഇതിനായി തിരുവനന്തപുരത്തെ ആനയറ ടെർമിലനലിൽ സെൻട്രൽ കണ്ട്രോൾ റൂം സ്ഥാപിച്ചിട്ടുണ്ട്.
കെഎസ്ആർടിസിയിൽ സന്പൂർണ കംപ്യൂട്ടറൈസേഷനു തുടക്കമായി
11:14 PM Oct 19, 2020 | Deepika.com