ഹൃദയാരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നും നടുവേദന മാത്രമാണുള്ളതെന്നും കണ്ടെത്തിയിട്ടും ഇന്നലെയും ശിവശങ്കറിനെ ഐസിയുവിൽനിന്നു പുറത്തിറക്കിയില്ല. കസ്റ്റംസിന്റെ തുടർനടപടികൾ ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് മെഡിക്കൽ കോളജ് ആശുപത്രി അധിതൃതർ ഇത്തരം സമീപനം സ്വീകരിച്ചതെന്നാണ് ആരോപണം.
അന്വേഷണം നേരിടുന്ന കേസുകളിലെല്ലാം ഇന്നു മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചശേഷം ആശുപത്രിയിൽ തുടർചികിത്സാ നടപടികൾ സ്വീകരിച്ചാൽ മതിയെന്ന ഉന്നതതല നിർദേശം വന്നതിനെത്തുടർന്ന് മെഡിക്കൽ ബോർഡ് ചേരുന്നതു പോലും ഇന്നത്തേക്കു മാറ്റി. സാധാരണയായി വിഐപികളെ അടക്കം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചാൽ രോഗവിവരം സംബന്ധിച്ച മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കാറുണ്ട്. ശിവശങ്കറിനെ ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഓർത്തോ ഐസിയുവിൽ പ്രവേശിപ്പിച്ച ശേഷം അത്തരമൊരു വിവരം മെഡിക്കൽ കോളജ് പുറത്തു വിട്ടിട്ടില്ല. ചുരുക്കം ചില ഡോക്ടർമാർ ഒഴികെ മറ്റുള്ള ജീവനക്കാരെയും ഇവിടേക്ക് അടുപ്പിക്കുന്നില്ല.
മെഡിക്കൽ കോളജ് സൂപ്രണ്ട് അടക്കമുള്ള മെഡിക്കൽ കോളജ് ആശുപത്രിയുടെ ചുമതല വഹിക്കുന്നവരാരും ഇന്നലെ മാധ്യമപ്രവർത്തകരുടെ ഫോണ് വിളികളോടും പ്രതികരിച്ചില്ല.
തിരുവനന്തപുരത്തനിന്നു കൊച്ചിയിലേക്ക് ചോദ്യംചെയ്യലിനും അഭിഭാഷകനെ കാണുന്നത് അടക്കമുള്ള നടപടികൾക്കുമായി കാറിൽ നിരന്തരം സഞ്ചരിച്ചതാണ് നടുവേദനയ്ക്കും ഡിസ്ക് പ്രശ്നത്തിനും കാരണമായതെന്നാണ് ആശുപത്രിയിൽനിന്നു ലഭിക്കുന്ന അനൗദ്യോഗിക വിവരം. ഇത് അതീവ ഗുരുതരമല്ല.
ആശുപത്രിയിലെ ഐസിയുവിൽ കഴിഞ്ഞാൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതു വരെ കസ്റ്റംസിനു ചോദ്യംചെയ്യാനോ, തുടർനടപടികൾ സ്വീകരിക്കാനോ കഴിയില്ല. ഈ സാഹചര്യം മുതലെടുത്തായിരുന്നു ഉന്നതതലത്തിലുള്ള ഇടപെടലുണ്ടായത്. മുൻകൂർ ജാമ്യം തേടി ഇന്നു ശിവശങ്കറിന്റെ അഭിഭാഷകർ കോടതിയെ സമീപിക്കുമെന്നാണു വിവരം. ആശുപത്രിയിലെ മെഡിക്കൽ ബോർഡും ഇന്നു ചേർന്നു ശിവശങ്കറിന്റെ രോഗവിവരം വിലയിരുത്തും.
കഴിഞ്ഞ ദിവസം കരമനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ആൻജിയോ ഗ്രാം അടക്കമുള്ള വിദഗ്ധ പരിശോധനകൾക്കുശേഷം പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിലും കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്നു വ്യക്തമാക്കിയിരുന്നു. നട്ടെല്ലിന്റെ പ്രശ്നങ്ങൾ മാത്രമാണ് ഇവിടത്തെ പരിശോധനയിലും വ്യക്തമായത്.
സ്കാനുകളിൽ പ്രശ്നങ്ങളില്ല
തിരുവനന്തപുരം: എം. ശിവശങ്കറിന് ഇന്നലെ നൽകിയത് രണ്ടു തരം വേദനാസംഹാരികൾ മാത്രം. നടുവേദനയുടെ ഭാഗമായാണു രണ്ടു വേദനാ സംഹാരികൾ നൽകിയത്. കൂടാതെ സിടി സ്കാനും എംആർഐ സ്കാനും എടുത്തു. ഇതിൽ പ്രശ്നങ്ങൾ ഇല്ലെന്നാണു റിപ്പോർട്ട്.