തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തുയർന്ന ബാർ കോഴ ആരോപണം കേരള കോണ്ഗ്രസ്- എം നേതാവും അന്നത്തെ ധനമന്ത്രിയുമായ കെ.എം. മാണിയെ ഇല്ലായ്മ ചെയ്യാനായിരുന്നുവെന്നു കേരള കോൺഗ്രസ് അന്വേഷണ റിപ്പോർട്ട്. ഇതിനു പിന്നിൽ വ്യക്തമായ ഗൂഢാലോചനയുണ്ടെന്നും അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, പി.സി. ജോർജ്, അടൂർ പ്രകാശ്, ജോസഫ് വാഴയ്ക്കൻ തുടങ്ങിയവർ അതിനു നേതൃത്വം നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു.
കേരള കോണ്ഗ്രസ് നേതാക്കളായ ആർ. ബാലകൃഷ്ണപിള്ള, ഫ്രാൻസിസ് ജോർജ്,വിജിലൻസ് മുൻ മേധാവി ജേക്കബ് തോമസ്, അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി ആർ. സുകേശൻ, ബാറുടമ ബിജു രമേശ് തുടങ്ങിയവർ വിവിധ ഘട്ടങ്ങളിൽ ഗൂഢാലോചനയിൽ പങ്കാളികളായി. ഗൂഢാലോചന സംബന്ധിച്ച് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അറിവുണ്ടായിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ഉമ്മൻ ചാണ്ടി ഗൂഢാലോചനയിൽ പങ്കെടുത്തതായി റിപ്പോർട്ടിൽ ഒരിടത്തും പറയുന്നില്ല.
മന്ത്രിസഭയെ മറിച്ചിടാൻ കെ.എം. മാണി, സിപിഎം നേതാക്കളുമായി ആലോചിച്ചെന്ന് രമേശ് ചെന്നിത്തല ഉമ്മൻ ചാണ്ടിയെ അറിയിച്ചിരുന്നു. തുടർന്ന് ബാർ കേസിൽ മാണിക്കെതിരേ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിടുകയും അന്വേഷണ സംഘത്തലവനായ എസ്പി സുകേശന്റെ നേതൃത്വത്തിൽ കേസെടുക്കുകയും ചെയ്തു.എക്സൈസ് മന്ത്രിയായ കെ. ബാബുവിനെതിരേയും അന്വേഷണം പ്രഖ്യാപിച്ചപ്പോഴാണു ഉമ്മൻ ചാണ്ടി ക്യാന്പ് ഉണർന്നത്. മന്ത്രിസഭയെ മറിച്ചിടാൻ മാണി നീക്കം നടത്തിയിട്ടില്ലെന്നും മാണിക്കു മേൽ രമേശ് ചെന്നിത്തല സമ്മർദം ചെലുത്തുകയായിരുന്നുവെന്നും ഉമ്മൻ ചാണ്ടിക്ക് വ്യക്തമായതായി റിപ്പോർട്ടിൽ പറയുന്നു. ഇതോടെ ചെന്നിത്തലയുടെ നീക്കങ്ങളെ പ്രതിരോധിക്കണമെന്ന ചിന്ത ഉമ്മൻ ചാണ്ടി ക്യാന്പിൽ സജീവമായി.
മാണിയെ സമ്മർദത്തിലാക്കി പിന്തുണ നേടിയെടുത്ത് ഉമ്മൻ ചാണ്ടിയെ മാറ്റി, മുഖ്യമന്ത്രിയാകാനായിരുന്നു ചെന്നിത്തലയുടെ നീക്കമെന്ന് റിപ്പോർട്ടിൽ ആരോപിക്കുന്നു. ഇതേ തുടർന്നാണു മന്ത്രി കെ. ബാബുവിനെതിരേ ബിജു രമേശ് ആരോപണവുമായി രംഗത്ത് എത്തിയത്. കൂടാതെ മൂന്നു മന്ത്രിമാർ കൂടി കോഴ വാങ്ങിയെന്നു പറഞ്ഞു മന്ത്രിസഭയെ അപകീർത്തിപ്പെടുത്താനും ശ്രമിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
എസ്പി സുകേശൻ രമേശ് ചെന്നിത്തലയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നയൂത്ത് കോണ്ഗ്രസ് മുൻ പ്രാദേശിക നേതാവ് കൂടിയായിരുന്നു. ഐപിഎസ് നൽകാമെന്ന വാഗ്ദാനത്തിലാണ് രമേശിനൊപ്പം കൂടിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ 2014 നവംബർ 16നു ചേർന്ന കേരള കോണ്ഗ്രസ്- എം സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിന്റെ തീരുമാന പ്രകാരം സി.എഫ്. തോമസ് എംഎൽഎ അധ്യക്ഷനായ സമിതിയെ ചുമതലപ്പെടുത്തി. എന്നാൽ, അന്വേഷണവുമായി സമിതി മുന്നോട്ടു പോയില്ല. തുടർന്നു കെ.എം. മാണി സ്വകാര്യ ഏജൻസിയെ ഏർപ്പാടാക്കി. ഏജൻസി കണ്ടെത്തിയ നിഗമനങ്ങൾ അടങ്ങിയ റിപ്പോർട്ട് ജോയി ഏബ്രഹാമും അറയ്ക്കൽ ബാലകൃഷ്ണപിള്ളയും അടക്കമുള്ള അംഗങ്ങൾക്കു നൽകിയെങ്കിലും തുടർ നടപടിയുണ്ടായില്ലെന്നാണ് കേരള കോണ്ഗ്രസ്- ജോസ് വിഭാഗം പറയുന്നത്.
റിപ്പോർട്ടിലെ ചില പ്രധാന ഭാഗങ്ങൾ
• നിലവാരമില്ലാത്ത ബാറുകൾ പൂട്ടുന്നതിനാണ് 2014 ഏപ്രിൽ രണ്ടിനു ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്. മന്ത്രിസഭാ യോഗത്തിനു മുൻപായി 50 ബാറുകൾ മാത്രമാണു നിലവാരമില്ലാത്തതെന്നു കണ്ടെത്തിയത്. എന്നാൽ, ഉത്തരവിൽ 418 ബാറുകൾ പൂട്ടാൻ തീരുമാനിച്ചുവെന്നു വന്നത് ദുരൂഹമാണ്.
• സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ നിലവാരമില്ലാത്ത ബാറുകൾ ഒഴികെ മറ്റുള്ളവ തുറക്കാനായിരുന്നു തീരുമാനം. എന്നാൽ, ഇത് അട്ടിമറിക്കപ്പെട്ടു.
• എക്സൈസ് വേണ്ടത്ര ആലോചനയില്ലാതെ എടുത്ത നടപടികളും വകുപ്പു കൈയാളിയിരുന്നവരുടെ നിക്ഷിപ്ത താൽപര്യങ്ങൾ സംരക്ഷിക്കാൻ നടത്തിയ ഗൂഢനീക്കങ്ങളും ബാർ ലൈസൻസ് പുതുക്കലുമായി ബന്ധപ്പെട്ടു കുരുക്കാക്കി തീർന്നു. ഈ പ്രശ്നത്തിന്റെ കാരണക്കാരൻ നിയമ മന്ത്രി കെ.എം.മാണിയാണെന്നു വരുത്തി തടി രക്ഷിക്കാൻ എക്സൈസ് വകുപ്പു മേലാളന്മാർ ശ്രമിച്ചെന്നു സർക്കാർ രേഖകൾ വ്യക്തമാക്കുന്നു.
• പിന്നീട് ഗൂഢാലോചനക്കാർ തമ്മിലുണ്ടായ അവിശ്വാസവും അധികാര വടംവലിയും മോഹഭംഗവും തെരഞ്ഞെടുപ്പ് അടുത്തതുമാണു കെ.എം. മാണി നിരപരാധിയാണെന്ന സത്യം വിജിലൻസ് കോടതിയെ ബോധിപ്പിക്കാൻ തീരുമാനിച്ചതിനു പിന്നിലുള്ള കാരണമെന്നും അല്ലെങ്കിൽ മാണിയെ കള്ളക്കേസിൽ കുടുക്കിയിടുമായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
റിപ്പോർട്ട് പുറത്തുവിട്ടിട്ടില്ല: ജോസ് കെ. മാണി
കോട്ടയം: ബാർ കേസിൽ തങ്ങളുടെ പക്കൽ ഒരു അന്വേഷണ റിപ്പോർട്ട് ഉണ്ടെന്നും എന്നാൽ ഈ റിപ്പോർട്ട് ഒൗദ്യോഗികമായി ഇതുവരെ പുറത്തുവിട്ടില്ലെന്നും കേരള കോൺഗ്രസ്-എം നേതാവ് ജോസ് കെ. മാണി. മുന്പും ഈ റിപ്പോർട്ടെന്നു പറഞ്ഞ് മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. അതിന്റെ ആവർത്തനം തന്നെയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഒൗദ്യോഗികമായി റിപ്പോർട്ട് പുറത്തു വിടാൻ പാർട്ടി തീരുമാനിച്ചിട്ടില്ല. പുറത്തുവന്നിരിക്കുന്നത് പാർട്ടിയുടെ ഒൗദ്യോഗിക അന്വേഷണറിപ്പോർട്ട് അല്ലെന്നും ജോസ് കെ മാണി പറഞ്ഞു.
ബാർ കോഴ ആരോപണം: ഗൂഢാലോചന നടന്നതായി റിപ്പോർട്ട്
01:36 AM Oct 19, 2020 | Deepika.com