കൂത്തുപറമ്പ്: നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. കൈതേരി ആറങ്ങാട്ടേരിയിലെ അതുല്‍ നിവാസില്‍ എന്‍.അതുല്‍ (21), പനയടം ഹൗസില്‍ എം.സാരംഗ് (22) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി 11.45 ഓടെ ചിറ്റാരിപ്പറമ്പിനടുത്ത് ചുണ്ടയിലാണ് അപകടം നടന്നത്. എന്നാൽ ഇന്നലെ രാവിലെയാണ് ഇരുവരേയും മരിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്.
റോഡരികിലെ തോട്ടില്‍ സാരംഗിന്റെ മൃതദേഹവും ബൈക്കുമാണ് ആദ്യം കണ്ടത്. തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ കണ്ണവം പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് തൊട്ടടുത്ത വീട്ടുപറമ്പില്‍ അതുലിന്റെ മൃതദേഹം കൂടി കണ്ടെത്തിയത്. ശനിയാഴ്ച രാത്രി വയനാട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞ് വീട്ടില്‍നിന്നു പുറപ്പെട്ടതാണ് സുഹൃത്തുക്കളായ ഇരുവരും. മൃതദേഹങ്ങള്‍ തലശേരി ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം സന്ധ്യയോടെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. നാരായണന് സുപ്രിയ ദമ്പതികളുടെ മകനാണ് അതുല്‍. സഹോദരന്: ഗോകുല്‍. പദ്മനാഭന് -ശ്രീജ ദമ്പതികളുടെ മകനാണ് സാരംഗ്. സഹോദരന്: ശരത്.
നിയന്ത്രണംവിട്ട ബൈക്ക് മരത്തിലിടിച്ച് രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം
12:36 AM Oct 19, 2020 | Deepika.com