തിരുവനന്തപുരം: സ്വർണക്കടത്തിലെ പ്രതി സ്വപ്ന സുരേഷുമായി ചേർന്ന് 1.90 ലക്ഷം യുഎസ് ഡോളർ (ഏകദേശം 1.44 കോടി രൂപ) അനധികൃതമായി വിദേശത്തേക്ക് കടത്തിയ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനു വ്യക്തമായ പങ്കുണ്ടെന്നു കസ്റ്റംസ്.
ശിവശങ്കറിന്റെ പങ്കു വ്യക്തമാക്കുന്ന സ്വകാര്യ ബാങ്ക് അധികൃതരുടെ മൊഴിയും ഇടപാടുകളുടെ തെളിവുകളും കസ്റ്റംസിനു ലഭ്യമായിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന ശിവശങ്കറിന്റെ ആരോഗ്യനില കണക്കിലെടുത്താകും ചോദ്യം ചെയ്യൽ അടക്കമുള്ള തുടർനടപടികൾ കസ്റ്റംസ് സ്വീകരിക്കുക.
കേസിൽ ശിവശങ്കറിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ കേസിൽ പ്രതിയാക്കണോ എന്നതടക്കമുള്ള കാര്യങ്ങൾ ചോദ്യം ചെയ്യലിനു ശേഷമാകും സ്വീകരിക്കുക.
ഈ കേസുമായി ബന്ധപ്പെട്ടാണ് വെള്ളിയാഴ്ച വൈകുന്നേരം ശിവശങ്കറിനെ ചോദ്യം ചെയ്യാനായി കസ്റ്റംസ് വാഹനത്തിൽ കൊണ്ടുപോകാൻ നീക്കം നടത്തിയത്. ഇത്രയും വലിയ തുകയുടെ ഡോളർ ലഭിക്കാൻ ബാങ്ക് ഉദ്യോഗസ്ഥരിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെന്ന നിലയിൽ ശിവശങ്കർ നിരന്തരം സമ്മർദം ചെലുത്തിയതായാണ് വിവരം.
സംസ്ഥാനത്തിന്റെ ഒരു അധികാര കേന്ദ്രമായിരുന്ന ശിവശങ്കറിന്റെ കടുത്ത സമ്മർദത്തെ തുടർന്നാണ് പരിധിയിൽ കവിഞ്ഞ ഡോളർ കൈമാറിയതെന്നു ബാങ്ക് ഉദ്യോഗസ്ഥർ മൊഴി നൽകിയിട്ടുണ്ട്. ബാങ്ക് ഉദ്യോഗസ്ഥരുടെ മൊഴികൾ കേസിൽ നിർണായകമാണ്. സ്വപ്നയെയും സരിത്തിനെയും പ്രതിയാക്കി കസ്റ്റംസ് എടുത്ത കേസിൽ കൂടുതൽ പ്രതികളുണ്ടാകുമെന്ന സൂചനയാണു കസ്റ്റംസ് നൽകുന്നത്.
യുഎഇ കോണ്‍സുലേറ്റിലെ രേഖകൾ ഉപയോഗിച്ച് നിയമവിരുദ്ധമായാണ് ഡോളർ കടത്തിയതെന്നാണ് കസ്റ്റംസ് കണ്ടെത്തിയത്. ശിവശങ്കറുമൊത്ത് നടത്തിയ ആറു വിദേശയാത്രകളിൽ സ്വപ്ന ഡോളർ കടത്തിയിട്ടുണ്ടെന്നാണ് അന്വേഷണത്തിൽ വ്യക്തമായതെന്നാണു സൂചനകൾ. യാത്രകളിൽ സ്വപ്നയ്ക്ക് ഗ്രീൻചാനൽ സൗകര്യം ലഭിച്ചതിനാൽ പരിശോധനകൾ ഒഴിവാക്കി ഡോളർ കടത്താൻ കഴിഞ്ഞു. ഇവരുടെ യാത്രയുടെയും ബാഗേജിന്റെയും വിവരങ്ങൾ കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്.
ഡോളറാക്കി വിദേശത്തേക്ക് കടത്തിയത് ലൈഫ്മിഷൻ ഫ്ളാറ്റ് പദ്ധതിയിൽ കമ്മീഷനായി ലഭിച്ച തുകയാണെന്നാണു വിവരം. ഫ്ളാറ്റ് നിർമാണത്തിന് യുഎഇ റെഡ്ക്രെസന്റ് നൽകിയ ആദ്യ ഗഡുവായ 3.2 കോടി രൂപ കരമനയിലെ സ്വകാര്യ ബാങ്കിലെ അക്കൗണ്ടിൽ നിന്ന് പിൻവലിച്ച്, ഡോളറാക്കി കോണ്‍സുലേറ്റ് അക്കൗണ്ടന്റായിരുന്ന ഈജിപ്ഷ്യൻ പൗരൻ ഖാലിദ് വഴി വിദേശത്തേക്ക് കടത്തിയെന്നാണ് സ്വപ്നയുടെ മൊഴി.
2019 ജൂലൈ 11ന് റെഡ്ക്രെസന്റുമായി ധാരണാപത്രം ഒപ്പിട്ടതിനു പിന്നാലെ ഓഗസ്റ്റ് മൂന്നിന് കവടിയാറിൽ വച്ച് കോണ്‍സുലേറ്റ് വാഹനത്തിലെത്തിയ ഖാലിദിന് പണംകൈമാറിയെന്നാണ് യൂണിടാക് ബിൽഡേഴ്സ് ഉടമ സന്തോഷ് ഈപ്പനും മൊഴി നൽകിയിരുന്നു.
കെ. ഇന്ദ്രജിത്ത്
ഡോളർകടത്ത് : ശിവശങ്കറിനു പങ്ക്, തെളിവുകളുമായി കസ്റ്റംസ്
01:11 AM Oct 18, 2020 | Deepika.com