കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോ മാറ്റിക് ബാഗേജിന്റെ മറവിൽ നടന്ന സ്വര്‍ണക്കടത്തില്‍ മുഖ്യ ഇടപാടുകാരിൽ ഒരാള്‍ കൊടുവള്ളി നഗരസഭയിലെ ഇടതു സ്വതന്ത്ര കൗണ്‍സിലര്‍ കാരാട്ട് ഫൈസലാണെന്ന സൂചന നല്കി കസ്റ്റംസ്. ഫൈസലിനെ കൊച്ചിയിലെത്തിച്ചു ചോദ്യം ചെയ്ത കസ്റ്റംസ് നിര്‍ണായക വിവരങ്ങൾ ശേഖരിച്ചു. എന്‍ഐഎയും എന്‍ഫോഴ്സ്മെന്റും ഇയാളെ ചോദ്യംചെയ്യും. അറസ്റ്റ് ഉണ്ടായേക്കുമെന്നാണു സൂചന.
സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, കെ.ടി. റമീസ് തുടങ്ങിയവരുമായി വളരെ അടുത്തബന്ധമാണു ഫൈസലിനുള്ളത്. കെ.ടി. റമീസിന്റെയും സന്ദീപ് നായരുടെ ഭാര്യയുടെയും മൊഴികൾ ഇതിനു സഹായകമായി. ഫൈസല്‍ പലതവണ സന്ദീപിനെ കാണാനെത്തിയെന്നായിരുന്നു ഭാര്യയുടെ മൊഴി. ഇരുവരും സംസാരിച്ചത് സ്വര്ണക്കടത്തിനെക്കുറിച്ചായിരുന്നെന്നും നയതന്ത്ര ബാഗിലൂടെ എത്തിച്ച സ്വര്‍ണം വില്ക്കാന് ഫൈസൽ സഹായിച്ചെന്നും മൊഴിയിലുണ്ടായിരുന്നു.
സ്വപ്ന സുരേഷും സംഘവും വിമാനത്താവളം വഴി കടത്തിയ 400 കിലോഗ്രാം സ്വര്‍ണത്തിൽ 80 കിലോയോളം ഫൈസല്‍ വഴി വിറ്റിട്ടുണ്ടെന്നാണു കസ്റ്റംസ് നിഗമനം.
അതീവ രഹസ്യമായി ഫൈസലിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ സുപ്രധാന രേഖകള്‍ കസ്റ്റംസ് പിടിച്ചെടുത്തു. സ്വർണക്കടത്ത് ഇടപാടിലെ "കിംഗ്പിന്‍’ ആണു ഫൈസൽ എന്നാണു കസ്റ്റംസ് വൃത്തങ്ങൾ നല്കുന്ന സൂചന. സ്വര്‍ണക്കടത്തില്‍ വന്‍ നിക്ഷേപം ഇയാൾ നടത്തിയിരുന്നെന്നും വിവരമുണ്ട്. ഫൈസലിനു പിന്നാലെ കൂടുതല്‍ പേർ കസ്റ്റഡിയിലാകുമെന്ന സൂചനയും കസ്റ്റംസ് നല്കുന്നു.
നേരത്തെ സ്വര്‍ണക്കടത്തു കേസില്‍ പ്രതിയായിട്ടുള്ളയാളാണ് ഫൈസൽ. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ ഏഴാം പ്രതിയായിരുന്ന ഫൈസലിനെ 2014 മാര്‍ച്ച് 27നു ഡിആര്‍ഐ പിടികൂടിയിരുന്നു. എയര്‍ഹോസ്റ്റസ് അടക്കമുള്ളവര്‍ ഇതില്‍ പ്രതികളായിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം മൂന്നു മാസം പിന്നിടുമ്പോഴാണ് ഫൈസല്‍ പിടിയിലായത്.
ഫൈസലിനെ കൊച്ചിയിൽ ചോദ്യംചെയ്തു
01:00 AM Oct 02, 2020 | Deepika.com