കൊച്ചി: ലൈഫ് മിഷന് കരാറുമായി ബന്ധപ്പെട്ടു സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം തുടരട്ടെയെന്നും അന്വേഷണവുമായി സര്‍ക്കാര്‍ സഹകരിക്കണമെന്നും ഹൈക്കോടതി വാക്കാല്‍ പറഞ്ഞു. ലൈഫ് മിഷന് പദ്ധതി ക്രമക്കേടിനെതിരെ അനില്‍ അക്കര എംഎല്‍എ നല്കിയ പരാതിയും ഇതിന്മേല് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസും റദ്ദാക്കാന്‍ സര്‍ക്കാരിനുവേണ്ടി ലൈഫ് മിഷന് സിഇഒ യു.വി. ജോസ് നല്കിയ ഹര്‍ജിയിലാണു സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം.
ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി വിശദമായ വാദത്തിനായി ഒക്ടോബര്‍ എട്ടിലേക്കു മാറ്റി. പ്രത്യേക ദൂതന് മുഖേന എതിര് കക്ഷികള്‍ക്കും നോട്ടീസ് നല്‍കാനും നിര്‍ദേശിച്ചു. വടക്കാഞ്ചേരിയില്‍ ലൈഫ് മിഷന് പദ്ധതിയുടെ ഭാഗമായി 141 വീടുകള്‍ നിര്‍മിച്ചുനല്‍കുന്ന പദ്ധതിക്കു വിദേശത്തുനിന്നു നിയമവിരുദ്ധമായി സഹായം സ്വീകരിച്ചെന്ന പരാതിയിലാണു സിബിഐ കേസെടുത്തത്. ലൈഫ് മിഷനും യുഎഇയിലെ റെഡ് ക്രസന്റുമായി ഒപ്പുവച്ച ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണു യൂണിടാക്കിനു സഹായം ലഭിച്ചതെന്നു കോടതിയിൽ സിബിഐ ചൂണ്ടിക്കാട്ടി. യൂണിടാക്കിനും സാന്വെഞ്ച്വേഴ്സിനും പണം ലഭിച്ചെന്നു സര്‍ക്കാര്‍ സമ്മതിക്കുന്നുണ്ട്. ഇതെങ്ങനെ ലഭിച്ചു എന്നതാണ് അന്വേഷിക്കുന്നത്. സര്‍ക്കാരിനോ ഉദ്യോഗസ്ഥര്‍ക്കോ ഇതില്‍ പങ്കുണ്ടോയെന്നത് അന്വേഷിക്കണം.
കേസ് റദ്ദാക്കണമെന്ന ഹര്‍ജി അപക്വവും നിലനില്‍ക്കാത്തതുമാണ്. ക്രിമിനല്‍ നടപടി ചട്ടപ്രകാരമാണു ലൈഫ് മിഷന് സിഇഒയ്ക്കു നോട്ടീസ് നല്‍കിയത്. ഇങ്ങനെ നോട്ടീസ് ലഭിക്കുന്നവരെ സാക്ഷികളോ പ്രതികളോ ആക്കാന്‍ കഴിയുമെന്നും സിബിഐ പറഞ്ഞു. യൂണിടാക്, സാന്‍വെഞ്ച്വേഴ്സ് എന്നീ കരാറുകാരുമായി റെഡ് ക്രസന്റ് അധികൃതര്‍ പ്രത്യേക കരാറുണ്ടാക്കിയിരുന്നോ എന്ന കോടതിയുടെ ചേദ്യത്തിന്, പ്രത്യേക കരാര്‍ ഉണ്ടായിരുന്നെന്നു യുണിടാക് അഭിഭാഷകന് വിശദീകരിച്ചു.
യുണിടാക് സ്വതന്ത്ര ഏജന്‍സിയോ? സംശയമുണ്ടെന്നു സിബിഐ
കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതിയിലെ കെട്ടിട നിര്‍മാണത്തിന്റെ കരാറെടുത്ത യൂണിടാക് സ്വതന്ത്ര ഏജന്‍സി ആണോയെന്നതിനു സംശയമുണ്ടെന്നും ഇതന്വേഷിക്കണമെന്നും സിബിഐ ഹൈക്കോടതിയില്‍ പറഞ്ഞു. ലൈഫ് മിഷന് കരാറിനെതിരെ സിബിഐ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാന്‍ സര്‍ക്കാര്‍ നല്കിയ ഹര്‍ജിയില്‍ ഇന്നലെ നടന്ന വാദത്തിനിടെയാണ് സിബിഐയുടെ അഭിഭാഷകന് ഇക്കാര്യം പറഞ്ഞത്.
ലൈഫ് മിഷന്: സിബിഐക്കു തുടരാം
01:00 AM Oct 02, 2020 | Deepika.com