തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ളാറ്റ് നിർമാണത്തിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് അടക്കം അഴിമതിയിൽ പങ്കുണ്ടെന്നു വിജിലൻസ്. ലൈഫ് പദ്ധതി വഴി സർക്കാർ ഉദ്യോഗസ്ഥരും ഏതാനും സ്വകാര്യ വ്യക്തികളും സാന്പത്തിക നേട്ടമുണ്ടാക്കിയതായും വിജിലൻസിന്റെ പ്രാഥമികാന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
എന്നാൽ, പ്രതികളുടെ ആരുടെയും പേര് റിപ്പോർട്ടിൽ പറയുന്നില്ല. ഒന്നാം പ്രതി യൂണിടാക് കന്പനിയും രണ്ടാം പ്രതി സെയിൻ വെഞ്ചേഴ്സ് കന്പനിയുമാണ്. മൂന്നാം പ്രതി ലൈഫ്മിഷനിലെയോ അതുമായി ബന്ധപ്പെട്ട സ്ഥാപനത്തിലേയോ ഉദ്യോഗസ്ഥനും നാലാം പ്രതി സ്ഥാനത്ത് സ്വകാര്യ വ്യക്തിയുമാണ്.
ഉദ്യോഗസ്ഥനും സ്വകാര്യവ്യക്തിയും സാന്പത്തിക നേട്ടം ഉണ്ടാക്കിയതായി റിപ്പോർട്ടിൽ പലയിടത്തും പരാമർശിക്കുന്നുണ്ട്. എന്നാൽ നിർമാണക്കന്പനി ഉടമ അടമുള്ളവരുടെ പേരുകളൊന്നും എഫ്ഐആറിൽ ഇല്ല. തൃശൂർ വിജിലൻസ് യൂണിറ്റ് നടത്തിയ പ്രാഥമിക പരിശോധനയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് സമർപ്പിച്ചത്.
20 കോടിരൂപയുടെ പദ്ധതിയിൽ ഉദ്യോഗസ്ഥർക്ക് അടക്കം കമ്മീഷൻ ലഭിച്ചതായി പ്രഥമ വിവര റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും ഇക്കാര്യം എഫ്ഐആറിൽ പേഖപ്പെടുത്തിയില്ല. റെഡ്ക്രസന്റും, ലൈഫ് മിഷനും തമ്മിലുള്ള ധരാണയിലാണ് പദ്ധതി ആരംഭിക്കുന്നത്. യുണിടാക്കിനെ നിയോഗിച്ചത് റെഡ്ക്രസന്റാണ്. കരാർ ഒപ്പിട്ടത് യുഎഇ കോണ്‍സുലേറ്റും യൂണിടാകും നേരിട്ടാണ്. കോണ്‍സുലേറ്റാണ് യുണിടാക്കിന് തുക കൈമാറിയത്. 2019 നവംബർ രണ്ട് മുതൽ 2020 ജനുവരി 23 വരെ യൂണിടാക്, യുഎഇ കോണ്‍സുലേറ്റിൽ നിന്ന് പണം കൈപ്പറ്റിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ഉദ്യോഗസ്ഥർക്ക് അഴിമതിയിൽ പങ്കെന്ന് വിജിലൻസ്
01:00 AM Oct 02, 2020 | Deepika.com