നെടുങ്കണ്ടം: ചൂണ്ടയിട്ട് മീൻ പിടിക്കുന്നതിനിടെ കാൽവഴുതി ഡാമിൽവീണ് യുവാവ് മരിച്ചു. രക്ഷിക്കാനായി ഡാമിൽ ചാടിയ സുഹൃത്തിനെ നാട്ടുകാർ രക്ഷപെടുത്തി. എഴുകുംവയൽ കൈലാസനാട് പഴംപുരയ്ക്കൽ ജിബിൻ ചാക്കോ(27) ആണ് മരിച്ചത്.
നെടുങ്കണ്ടം കല്ലാർ അണക്കെട്ടിൽ ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നോടെയാണ് സംഭവം. അണക്കെട്ടിന്റെ ഒരുവശത്തെ ചെങ്കുത്തായ പാറക്കെട്ടിലിരുന്ന് ചൂണ്ടയിടുന്നതിനിടെ ജിബിൻ കാൽവഴുതി അണക്കെട്ടിലേക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന വഴിപ്പറന്പിൽ ഐബിൻ സജി സുഹൃത്തിനെ രക്ഷിക്കാനായി അണക്കെട്ടിലേക്ക് എടുത്തുചാടിയെങ്കിലും ജിബിൻ താഴ്ചയിലേക്ക് മുങ്ങിപ്പോകുകയായിരുന്നു. ഐബിന്റെ നിലവിളികേട്ടാണ് നാട്ടുകാരെത്തി ഐബിനെ കരയ്ക്കു കയറ്റിയത്.
വിവരമറിഞ്ഞെത്തിയ ഫയർ ഫോഴ്സും പ്രദേശവാസികളുംചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും ഒന്നര മണിക്കൂറിനു ശേഷമാണ് ജിബിന്റെ മൃതദേഹം കണ്ടെത്തിയത്. അപകടമുണ്ടായ സ്ഥലത്ത് മുപ്പതടിയോളം താഴ്ചയുണ്ടായിരുന്നതും രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. മൃതദേഹത്തിന്റെ കാലിലും കഴുത്തിലും ചൂണ്ടനൂൽ കുരുങ്ങിയ നിലയിലായിരുന്നു.
നെടുങ്കണ്ടം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കോവിഡ് പരിശോധനയ്ക്കുശേഷം ഇന്ന് പോസ്റ്റുമോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാരം പിന്നീട്.
പഴംപുരയ്ക്കൽ ചാക്കോയുടെയും തെയ്യാമ്മയുടെയും ഇളയമകനായ ജിബിൻ മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദധാരിയാണ്. സഹോദരങ്ങൾ: ജിൻസ്, ജിതിൻ.
ചൂണ്ടയിട്ടു മീൻ പിടിക്കുന്നതിനിടെ ഡാമിൽ വീണു യുവാവ് മരിച്ചു
11:07 PM Oct 01, 2020 | Deepika.com