തിരുവനന്തപുരം: സിബിഐ അന്വേഷണത്തെ കോടതിയിൽ നിയമപരമായി പ്രതിരോധിക്കുന്നതിന്റെ ഭാഗമായി വടക്കാഞ്ചേരി ലൈഫ്മിഷൻ പദ്ധതിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ടു കേസ് രജിസ്റ്റർ ചെയ്തു വിജിലൻസ്. ലൈഫ് പദ്ധതിയിൽ പ്രാഥമികാന്വേഷണത്തിൽ ക്രമക്കേട് നടന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണു വിജിലൻസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയത്.
അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിപ്പട്ടികയിൽ ആരെയും ഉൾപ്പെടുത്തിയിട്ടില്ല. അഴിമതി നിരോധന നിയമപ്രകാരം സിബിഐ കേസെടുത്ത് അന്വേഷിക്കുന്നതു തടയുന്നതിന്റെ ഭാഗമായാണു വിജിലൻസ് കേസെടുത്തതെന്നാണു പറയപ്പെടുന്നത്. ലൈഫ് കേസിലെ സിബിഐ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തതിന് പിന്നാലെയായിരുന്നു വിജിലൻസ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്- ഒന്ന് എസ്പി കെ.ഇ. ബൈജുവിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഇന്നലെ വൈകുന്നേരം അഞ്ചോടെ എഫ്ഐആർ സമർപ്പിച്ചത്. ഒരു കേസിൽ രണ്ട് അന്വേഷണ ഏജൻസികളുടെ എഫ്ഐആർ നിലനിൽക്കില്ലെന്ന കോടതി വിധികളുടെ കൂടി അടിസ്ഥാനത്തിലാണു വിജിലൻസും പ്രഥമ വിവര റിപ്പോർട്ട് ഫയൽ ചെയ്തത്.
പ്രാഥമികാന്വേഷണത്തിൽ ക്രമക്കേട് ബോധ്യപ്പെട്ടതിനെത്തുടർന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നു കഴിഞ്ഞ ദിവസം ശിപാർശ ചെയ്തിരുന്നു. തുടർന്നു സർക്കാർ അനുമതി നൽകിയതോടെ തിടുക്കപ്പെട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്ത് കോടതിയിൽ സമർപ്പിക്കുകയായിരുന്നു. ലൈഫ്മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്ന കമ്മീഷൻ വിവാദങ്ങളെക്കുറിച്ച് പ്രാഥമികാന്വേഷണം നടത്താൻ കഴിഞ്ഞ ആഴ്ചയാണ് വിജിലൻസിന് സർക്കാർ അനുമതി നൽകിയത്.
അന്വേഷണമാകാമെന്ന ഡിജിപിയുടെ ശിപാർശ മുഖ്യമന്ത്രി അംഗീകരിച്ച് ഫയലിൽ ഒപ്പിടുകയായിരുന്നു. തുടർന്ന് അന്വേഷണം നടത്താൻ വിജിലൻസ് ഡയറക്ടർ സുദേഷ്കുമാറിന് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി നിർദേശം നൽകി. അന്വേഷണത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റിൽ പരിശോധന നടത്തിയ വിജിലൻസ് സംഘം വടക്കാഞ്ചേരി പദ്ധതിയുമായി ബന്ധപ്പെട്ട രേഖകൾ ഉൾപ്പടെ പിടിച്ചെടുത്തു. 1,500 പേജോളം വരുന്ന ഈ ഫയലുകളും വടക്കാഞ്ചേരി നഗരസഭയിൽനിന്ന് പിടിച്ചെടുത്ത ഫയലുകളും പരിശോധിച്ചാണ് കേസ് രജിസ്റ്റർ ചെയ്യാമെന്ന് ശിപാർശ നൽകിയത്.
ലൈഫ് ക്രമക്കേട്: വിജിലൻസ് എഫ്ഐആർ സമർപ്പിച്ചു
01:52 AM Oct 01, 2020 | Deepika.com