തിരുവനന്തപുരം: കാലവർഷത്തിൽ ഇന്നലെ വരെ സംസ്ഥാനത്തു രേഖപ്പെടുത്തിയത് ഒൻപത് ശതമാനം അധിക മഴ. ജൂണ്‍ ഒന്നു മുതൽ സെപ്റ്റംബർ 30 വരെ നീളുന്ന കാലവർഷക്കാലത്ത് 2049.2 മില്ലീമീറ്റർ മഴയാണ് കേരളത്തിൽ പെയ്യേണ്ടത്. എന്നാൽ ഇന്നലെ വരെ പെയ്തത് 2,227.9 മില്ലീമീറ്റർ.
കാലവർഷ കാലം അവസാനിച്ചെങ്കിലും കാലവർഷത്തിന്റെ പിൻവാങ്ങൽ ഇനിയും പൂർണമായിട്ടില്ല. വടക്കൻ ബംഗാൾ ഉൾക്കടലിൽ ഇന്നലെയോടെ രൂപപ്പെട്ട ന്യൂനമർദ മേഖല ശക്തമാവുകയും ന്യൂനമർദമായി പരിണമിക്കാനും സാധ്യതയുള്ളതിനാൽ കേരളത്തിൽ വരും ദിവസങ്ങളിൽ മഴ ശക്തിപ്പെടാനും സാധ്യതയുണ്ട്. അടുത്ത ആഴ്ച അവസാനത്തോടെ കാലവർഷം പൂർണമായി പിൻവാങ്ങുമെന്നും ഇതിനു പിന്നാലെ തുലാവർഷം സംസ്ഥാനത്ത് പെയ്തു തുടങ്ങുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.
ഇടുക്കി, മലപ്പുറം, തൃശൂർ, വയനാട് ജില്ലകളിൽ മഴക്കുറവ് രേഖപ്പെടുത്തി. ഇടുക്കിയിൽ ആറ് ശതമാനവും മലപ്പുറത്ത് ഒരു ശതമാനവും തൃശൂരിൽ 12 ശതമാനവും വയനാട്ടിൽ 18 ശതമാനവും മഴക്കുറവാണുള്ളത്. ഇക്കുറി ഏറ്റവും കൂടുതൽ മഴ പെയ്തത് തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം, കണ്ണൂർ ജില്ലകളിലാണ്.
കാലവർഷം പിൻവാങ്ങുന്നു; ഒൻപത് ശതമാനം അധിക മഴ
01:52 AM Oct 01, 2020 | Deepika.com