കോട്ടയം: അത്തിക്കളം പൗലോസ് ഡയറി എഴുതുകയാണ്, എണ്പത്തിയേഴാം വയസിലും. ഒരു ദിവസം പോലും മുടങ്ങാതെയുള്ള എഴുത്തു തുടങ്ങിയിട്ട് 56 വർഷം പിന്നിട്ടു. ഒരു അലമാര നിറയെ ഡയറിക്കുറിപ്പുകൾ. വീട്ടിൽ നടന്ന കൊച്ചു സംഭവങ്ങൾ മുതൽ താൻ പോയ വഴികളും യാത്രകളും ജോലി വിശേഷങ്ങളും നിറഞ്ഞിരിക്കുന്ന ഈ എഴുത്തുകൾ ശരിക്കും ഒരു ഡയറിക്കുറിപ്പല്ല, ചരിത്രക്കുറിപ്പാണ്. ആറു പതിറ്റാണ്ടിന്റെ വേറിട്ട ഒരു ചരിത്രക്കുറിപ്പ്.
എംസി റോഡിൽ ചിങ്ങവനം മാവിളങ്ങിൽ വഴിയോരത്തുള്ള അത്തിക്കളം വീടിന്റെ പൂമുഖത്ത് ഈ വയോജന ദിനത്തിലും അദ്ദേഹം എഴുത്തിലാണ്. കൊച്ചുമകൻ വീട്ടിലെത്തിയ കാര്യവും പലചരക്കു കടയിൽ പോയി പലവ്യഞ്ജനങ്ങൾ വാങ്ങിയതിന്റെ കണക്കും ഇന്നലെ കോവിഡ് പോസിറ്റീവായവരുടെ എണ്ണവും തുടങ്ങി വീട്ടിലേയും നാട്ടിലേയും എല്ലാ വിശേഷങ്ങളും ഇന്നലത്തെ ഡയറിക്കുറിപ്പിലുണ്ട്. കെഎസ്ഇബിയിൽ എക്സിക്യൂട്ടീവ് എൻജിനിയറായി വിരമിച്ച പൗലോസ് ചേട്ടൻ ആദ്യം എഴുതാൻ തുടങ്ങിയ ഡയറി മുതൽ എല്ലാ ഡയറിയും അലമാരയിൽ ഭദ്രമായി ഇരിപ്പുണ്ട്. 1964 മുതൽ ആണ് കൃത്യമായ തീയതിയിൽ അടുക്കും ചിട്ടയോടും ഡയറി എഴുതാൻ തുടങ്ങിയത്. 1972 മുതൽ ദീപികയുടെ ഡയറിയിലാണ് പൗലോസ് ചേട്ടന്റെ കുറിപ്പുകൾ.
പ്രായാധിക്യത്തിന്റെ ചില്ലറ ക്ഷീണമല്ലാതെ കാര്യമായ അസുഖങ്ങളൊന്നുമില്ല. ചിട്ടയായ ജീവിതം ഇപ്പോഴും ചെറുപ്പത്തിന്റെ പ്രസരിപ്പ് സമ്മാനിക്കുന്നു. പുലർച്ചെ അഞ്ചിന് ഉണരുന്ന പൗലോസ് ചേട്ടൻ ഭാര്യയോടൊപ്പം ബൈക്കിലാണ് ചിങ്ങവനത്തെ കത്തോലിക്കാ പള്ളിയിലേക്കു പോയിരുന്നത്. കോവിഡ് കാലമായതിനാൽ ആറുമാസമായി പള്ളിയിൽ പോകാനാകുന്നില്ല. പള്ളിയിൽനിന്നു തിരിച്ചെത്തിയാൽ വിശദമായ പത്രവായന. പിന്നെ വീട്ടിലെ എല്ലാ ജോലികളിലും പൗലോസ് ചേട്ടൻ എത്തും. തേങ്ങയിടാനും പ്ലാവിൽ കയറാനും ഈ പ്രായത്തിലും പൗലോസ് ചേട്ടനു മടിയില്ല. വീട്ടിലെ പൂന്തോട്ടത്തിന്റെ പരിപാലനയും ഇദ്ദേഹം തന്നെ. നടത്തം ഉൾപ്പെടെ അൽപം വ്യായാമവുമുണ്ട്. 1954ൽ കെഎസ്ഇബിയിൽ ലൈൻമാനായി ജോലിക്കു കയറിയ പൗലോസ് ചേട്ടൻ കാലടി, ആലപ്പുഴ, പള്ളം, കണ്ണൂർ, കാസർഗോഡ്, സീതത്തോട്, കളമശേരി തുടങ്ങിയ സ്ഥലങ്ങളിൽ ജോലി ചെയ്തു. സുപ്രധാനമായ പല വൈദ്യുത പദ്ധതികളുടെയും നിർമാണരംഗത്തും സി. പൗലോസ് എന്ന ഇലക്്ട്രിസിറ്റി എൻജിനിയറുടെ കൈയൊപ്പുണ്ട്. ജോലിയിൽനിന്നു വിരമിച്ചശേഷം സഹോദരങ്ങളായ വൈദികർക്കൊപ്പം വിശുദ്ധനാടും റോമും സന്ദർശിച്ചു. ജോണ്പോൾ രണ്ടാമൻ മാർപാപ്പയെ സന്ദർശിച്ചപ്പോൾ അദ്ദേഹത്തിനു രുദ്രാക്ഷ മാലയും സമ്മാനിച്ചിരുന്നു.
ജോലി സമയത്ത് കെഎസ്ഇബി എൻജിനിയേഴ്സ് അസോസിയേഷൻ പ്രസിഡന്റായി സംഘടനാരംഗത്ത് തിളങ്ങിയ ഇദ്ദേഹം ഇപ്പോൾ പിതൃവേദി സംഘടനയിൽ സജീവമാണ്. ഭാര്യ അന്നമ്മ പൗലോസ്. സാഗർ ബിഷപ് മാർ ജയിംസ് അത്തിക്കളം, ഡോ. എ.പി. സൂസമ്മ, എ.പി. തോമസ് എന്നിവരാണ് മക്കൾ.
ജിബിൻ കുര്യൻ
പൗലോസ് ചേട്ടൻ എഴുതുകയാണ്... എൺപത്തിയേഴാം വയസിലും
01:52 AM Oct 01, 2020 | Deepika.com