തിരുവനന്തപുരം: കന്യാസ്ത്രീകളെ മോശമായും അശ്ലീലം കലർന്ന ഭാഷയിലും അധിക്ഷേപിച്ച് ഫേസ്ബുക്ക് പേജിൽ വീഡിയോ പോസ്റ്റ് ചെയ്ത സാമുവൽ കൂടൽ എന്നയാൾക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് വനിതാ കമ്മീഷനിൽ പരാതി.
സ്വാതന്ത്ര്യസമര സേനാനിയും കമ്യൂണിസ്റ്റ് നേതാവും മുൻരാജ്യസഭാംഗവുമായ ഒ.ജെ. ജോസഫിന്റെ മകൻ ലാലു ജോസഫ് ആണ് വനിതാകമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈനും മറ്റ് അംഗങ്ങൾക്കും പരാതി നിൽകിയിരിക്കുന്നത്.
വാമനാവതാരത്തെക്കുറിച്ചുള്ള കന്യാസ്ത്രീയുടെ പരാമർശത്തിനുള്ള മറുപടി എന്ന നിലയിലുള്ള വീഡിയോയിൽ കന്യാസ്ത്രീസമൂഹത്തെ ഒന്നാകെ ആക്ഷേപിച്ചിരിക്കുകയാണെന്നു പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. സാമുവൽ കൂടലിന്റെ ഫേസ് ബുക്ക് പേജിൽ വീഡിയോ ഇപ്പോഴും ഉണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. വീഡിയോയുടെ ലിങ്കും പേജിന്റെ ഫോട്ടോ കോപ്പി പേസ്റ്റ് ചെയ്തതും പരാതിക്കൊപ്പം നൽകിയിട്ടുണ്ട്.
തന്റെ കുടുംബത്തിൽ നിരവധി കന്യാസ്ത്രീകൾ ഉണ്ടെന്നു ചൂണ്ടിക്കാട്ടുന്ന പരാതിക്കാരൻ, ഇവർക്കൊപ്പം ക്രിസ്ത്യൻ സന്യാസിനി സമൂഹത്തിൽ പെട്ട രാജ്യത്തെ മുഴുവൻ കന്യാസ്ത്രീകളെയും അശ്ലീലഭാഷയിൽ അവഹേളിക്കുകയാണു ചെയ്തിരിക്കുന്നതെന്നു ചൂണ്ടിക്കാട്ടുന്നു. ഇതു സ്ത്രീകൾക്കെതിരെയുള്ള അധിക്ഷേപവും അശ്ലീലഭാഷയോടു കൂടിയ ആക്ഷേപവുമായി കണക്കിലെടുത്ത് നിയമനടപടികൾ സ്വീകരിക്കണം.
സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിൽ യുട്യൂബിൽ വീഡിയോ പ്രദർശിപ്പിച്ച വിജയ് പി. നായർക്കെതിരേ ഭാഗ്യലക്ഷ്മിയും മറ്റു രണ്ടു പേരും കൈക്കൊണ്ട നടപടികളെ കമ്മീഷൻ സ്വാഗതം ചെയ്തതായി ശ്രദ്ധയിൽ പെട്ടെന്നും സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾ ചെറുക്കാൻ വനിതാ കമ്മീഷൻ സ്വീകരിക്കുന്ന നടപടികൾ പ്രശംസനീയമാണെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടി.
കന്യാസ്ത്രീകളെ അധിക്ഷേപിച്ചു വീഡിയോ പോസ്റ്റ്; നടപടി ആവശ്യപ്പെട്ടു വനിതാ കമ്മീഷനിൽ പരാതി
12:57 AM Oct 01, 2020 | Deepika.com