തൃശൂർ: അതിമാരക മയക്കുമരുന്നു വിഭാഗത്തിൽപ്പെട്ട നൈട്രോ സെപാം ഗുളികകളുമായി രണ്ടുപേർ എക്സൈസിന്റെ പിടിയിലായി. അഞ്ഞൂറോളം ഗുളികകളും പിടിച്ചെടുത്തു.
കല്ലൂർ കൊല്ലക്കുന്ന് കുന്നൻവീട്ടിൽ സിയോണ് (26), മുളയം ചിറ്റേടത്ത് ബോണി (20) എന്നിവരാണ് പിടിയിലായത്.
തൃശൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ. പ്രദീപ് കുമാറിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തൃശൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ടി.ആർ. ഹരിനന്ദനന്റെ നേതൃത്വത്തിൽ തൃശൂർ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിലാണ് മയക്കുമരുന്നു ഗുളികകളുമായി ഇവർ പിടിയിലായത്. ഗുളികകളുമായി ബൈക്കിൽ പാഞ്ഞുപോവുകയായിരുന്നു പിടിയിലായവർ.
ഇവരെ ചോദ്യം ചെയ്തു നടത്തിയ അന്വേഷണത്തിൽ പ്രമുഖ ഡോക്ടർമാരുടെ കുറിപ്പടികളും മെഡിസിൻ ബില്ലുകളും കണ്ടെടുത്തു. തൃശൂരിലെ ഒരു പ്രമുഖ ആശുപത്രിയിൽനിന്നും പ്രമുഖ മെഡിക്കൽ ഷോപ്പിൽനിന്നുമാണ് ഗുളികകൾ വാങ്ങിയതെന്നാണു പ്രതികൾ എക്സൈസിനു നൽകിയ വിവരം. ഇത്രയധികം മയക്കുമരുന്നു ഗുളികകൾ ഇതാദ്യമായാണു പിടികൂടുന്നതെന്ന് എക്സൈസ് കമ്മീഷണർ വി.എ.സലിം പറഞ്ഞു. ഒരു ഗുളിക 50 രൂപ മുതൽ 200 രൂപവരെ വിലയ്ക്കാണ് വിൽക്കുന്നത്.
"ഡാക്കളൊക്കെ പില്ലാ പൊരിക്കണേ...’
തൃശൂർ: അതിമാരക മയക്കുമരുന്നു ഗുളികകളുമായി തൃശൂരിൽ പിടിയിലായ രണ്ടുപേരെ ചോദ്യംചെയ്ത എക്സൈസ് കമ്മീഷണർ വി.എ.സലിം ഇവരുടെ മൊബൈൽ ഫോണുകൾ പരിശോധിച്ചപ്പോൾ കിട്ടിയ സംഭാഷണങ്ങൾ മിക്കതും കോഡ് ഭാഷയിൽ. ""ഡാക്കളൊക്കെ പില്ലാ പൊരിക്കണേ....കൂടുതലടിച്ചാ ലോസാ.''... എന്നായിരുന്നു ഒരു കോഡ്.
""ഡാക്കളൊക്കെ പില്ലാ'' എന്നത് ""ഇപ്പോൾ എല്ലാവരും പിൽസാണ് ഉപയോഗിക്കുന്നത്'' എന്നാണെന്നാണ് വിലയിരുത്തൽ. ""കൂടുതലടിച്ചാൽ ലോസാ'' എന്നു പറയുന്നതിനർഥം ""കൂടുതലടിച്ചാൽ മരിക്കും'' എന്നത്രെ. മയക്കുമരുന്നുപയോഗിക്കുന്നവരുടെ സംഭാഷണങ്ങൾ മുഴുവൻ ഇത്തരത്തിൽ പെട്ടെന്നു മനസിലാകാത്ത കോഡുവച്ചാണ്.
കിറുക്കന്മാർ ഇവന്മാർക്കു വലിയ തടസാണ് എന്നൊരു ഡയലോഗും ഇതിനിടെ കേട്ടപ്പോൾ, ആരാണ് ഈ കിറുക്കന്മാർ എന്ന് എക്സൈസ് കമ്മീഷണർ പ്രതികളോടു ചോദിച്ചു. ഇത്തരം മയക്കുമരുന്നുകടത്തുകാരെ പിടിക്കാൻ അധികാരപ്പെട്ടവരെ സൂചിപ്പിക്കുന്ന കോഡാണ് കിറുക്കന്മാർ എന്നായിരുന്നു പ്രതികളുടെ മറുപടി.
പ്രതികൾ കസ്റ്റഡിയിലിരിക്കെ 600ൽ അധികം കോളുകളാണ് രണ്ടുപേരുടെയും മൊബൈലിലേക്കു "പില്ലാ’വശ്യപ്പെട്ടു വന്നത്. പലരും പെട്ടെന്നു പിൽ കിട്ടണമെന്ന സ്ഥിതിയിലായിരുന്നു. ഒട്ടും വെയ്റ്റ് ചെയ്യാൻ വയ്യെന്നും പലരും പറയുന്നുണ്ടായിരുന്നു. അത്രയ്ക്കു പരവശരായി വിളിച്ചവരും കൂട്ടത്തിലുണ്ട്. പഠനാവശ്യങ്ങൾക്കും മറ്റും വീടെടുത്തു താമസിക്കുന്നവരും ജോലിക്കാരും വിദ്യാർഥികളും ഗുളിക ചോദിച്ചു വിളിച്ചവരിൽപ്പെടുന്നതായി എക്സൈസ് അധികൃതർ പറഞ്ഞു.
മയക്കുമരുന്നു ഗുളികകളുമായി രണ്ടുപേർ പിടിയിൽ
01:04 AM Sep 30, 2020 | Deepika.com