അടിമാലി: ലഹരിക്കായി സാനിറ്റൈസർ കഴിച്ച മൂന്നുപേർ ഗുരുതരാവസ്ഥയിൽ. ചിത്തിരപുരം ചെകുത്താൻ മുക്കിലെ മിസ്റ്റി ഹോം സ്റ്റേ ഉടമ കൊട്ടാരത്തിൽ തങ്കപ്പൻ(72), ഇദ്ദേഹത്തിന്റെ ഡ്രൈവറും സഹായിയുമായ കണ്ണൂർ കല്ലുപറന്പിൽ ജോബി(28), ഹോംസ്റ്റേയിൽ താമസത്തിനെത്തിയ ട്രാവൽ ഏജന്റ് തൃശൂർ ഇരിങ്ങാലക്കുട കുഴിക്കാട്ടുശേരി മാനിക്കൽ മനോജ് (48) എന്നിവരാണ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നത്.
തങ്കപ്പനും ജോബിയും കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും മനോജ് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലുമാണ്. സാനിറ്റൈസർ നിർമിക്കാനുപയോഗിക്കുന്ന എഥനോളാണ് ഇവർ കഴിച്ചതെന്നാണ് എക്സൈസ് നൽകുന്ന വിവരം. സംഭവത്തെത്തുടർന്നു രണ്ടു ഹോം സ്റ്റേകൾ പോലീസ് സീൽ ചെയ്തു. ഭാര്യക്കൊപ്പം മൂന്നാറിലെത്തിയ മനോജാണ് സാനിറ്റൈസർ കൊണ്ടുവന്നതെന്നാണ് വിവരം. മൂവരും ഒരുമിച്ചിരുന്ന് ആൽക്കഹോളിൽ വൈനും, തേനും കലർത്തി കഴിച്ചതായാണ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. മനോജും ഭാര്യയും ഞായറാഴ്ച നാട്ടിലേക്കു മടങ്ങിയിരുന്നു.
കടുത്ത ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് ഹോംസ്റ്റേ ഉടമയേയും സഹായിയേയും തിങ്കളാഴ്ച അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നില വഷളായതിനെത്തുടർന്ന് ഇരുവരേയും പിന്നീട് കോലഞ്ചേരിയിലേക്കു കൊണ്ടു പോയി. സംഭവത്തെത്തുടർന്നു മനോജിന്റെ ഭാര്യയാണ് ആദ്യം പരാതിയുമായി എത്തിയത്. പോലീസും എക്സൈസും വിശദമായ അന്വേഷണം ആരംഭിച്ചു.
അതേസമയം, ആമസോണിൽനിന്നു ഓണ്ലൈനായി വാങ്ങിയ വ്യാവസായിക ആവശ്യത്തിനു ഉപയോഗിക്കുന്ന വിഷം കലർന്ന ഈഥൈൽ ആൽക്കഹോളാണ് മൂവരും കഴിച്ചതെന്ന് കണ്ടെത്തിയതായി ഇടുക്കി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ജി. പ്രദീപ് പറഞ്ഞു.
മനോജ് മോഹനനാണ് സാനിറ്റൈസറും ലാബോറട്ടറി ഉപയോഗത്തിനായുള്ള ഈഥൈൽ ആൽക്കഹോളും വാങ്ങിയത്. 500 മില്ലിയുടെ രണ്ടു കുപ്പിയാണ് ഇയാൾ വാങ്ങിയത്. മനോജിന്റെ വീട്ടിൽ എക്സൈസും പോലീസും നടത്തിയ പരിശോധനയിൽ ഈഥൈൽ ആൽക്കഹോൾ കൊറിയർ വഴി ലഭിച്ചതിന്റെ കവറുകൾ കണ്ടെത്തിയിട്ടുണ്ട്.
ലഹരിക്കായി സാനിറ്റൈസർ കഴിച്ച മൂന്നുപേർ ഗുരുതരാവസ്ഥയിൽ
12:47 AM Sep 30, 2020 | Deepika.com