കൊച്ചി: ലൈഫ് മിഷന് സിഇഒ യു.വി. ജോസിനു സിബിഐ നോട്ടീസ് നല്കി. അടുത്തമാസം അഞ്ചിനു കൊച്ചി സിബിഐ ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസില്‍ നിര്‍ദേശിച്ചിരിക്കുന്നത്. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന് ഭവനപദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ ഹാജരാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
ലൈഫ് മിഷന് ഓഫീസിലെത്തിയാണ് യു.വി. ജോസിനു സിബിഐ നോട്ടീസ് കൈമാറിയത്. ലൈഫ് മിഷന് പദ്ധതിയുടെ ധാരണാപത്രം ഉള്‍പ്പെടെ ഏഴു രേഖകള്‍ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തേ ലൈഫ് മിഷന് സംബന്ധിച്ച മുഴുവന്‍ രേഖകളും ഹാജരാക്കണമെന്ന് യു.വി. ജോസിനോട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ആവശ്യപ്പെട്ടിരുന്നു. ലൈഫ് മിഷനും റെഡ് ക്രസന്റും തമ്മിലുള്ള ധാരണാപത്രത്തില്‍ ഒപ്പുവച്ചിരിക്കുന്നത് യു.വി. ജോസാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ വച്ചാണ് ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പുവച്ചത്.
ലൈഫ് പദ്ധതിയിലെ ഗൂഢാലോചനക്കുറ്റത്തില്‍ വിപുലമായ അന്വേഷണത്തിനാണ് സിബിഐ ഒരുങ്ങുന്നത്. കരാര്‍ ഒപ്പിട്ട 2019 ജൂലൈ 11നു മാത്രമാണ് തന്റെ മുന്നില്‍ ധാരണാപത്രം ഉള്‍പ്പെടുന്ന ഫയല്‍ വന്നതെന്ന് ലൈഫ് മിഷന് സിഇഒ ഇഡിയോട് വെളിപ്പെടുത്തിയിരുന്നു. ധാരണാപത്രം ആരാണ് തയാറാക്കിയതെന്നു ലൈഫ് മിഷന് ഉദ്യോഗസ്ഥര്‍ക്ക് അറിയില്ലായിരുന്നു. ധാരണാപത്രം തയാറാക്കിയതുമായി ബന്ധപ്പെട്ട കാര്യങ്ങളും യൂണിടാക്കുമായും റെഡ് ക്രസന്റുമായും നടത്തിയ ആശവിനിമയം സംബന്ധിച്ച കാര്യങ്ങളും സിബിഐ ചോദിച്ചറിയും.
അതേസമയം, അന്വേഷണവുമായി ബന്ധപ്പെട്ട് ലൈഫ് മിഷന് തൃശൂര്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ലിന്‍സ് ഡേവിഡ് സിബിഐക്കു മുന്നില്‍ ഹാജരായി. ചോദ്യംചെയ്യലിനു ഹാജരാകാനായി ഇന്നലെ രാവിലെയാണ് അദ്ദേഹം സിബിഐ കൊച്ചി ഓഫീസില്‍ എത്തിയത്.
വടക്കാഞ്ചേരി ഫ്ളാറ്റ് നിര്‍മാണ കേസുമായി ബന്ധപ്പെട്ടുകൊണ്ടുള്ള വിവരങ്ങൾ ഇദ്ദേഹത്തില്‍നിന്നും സിബിഐ തേടി. ലൈഫ് മിഷന് ക്രമക്കേടുമായി ബന്ധപ്പെട്ട് യുണിടാക് മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് ഈപ്പനെ സിബിഐ സംഘം കഴിഞ്ഞദിവസം ചോദ്യംചെയ്തു വിട്ടയച്ചിരുന്നു.
ലൈഫ് മിഷന് സിഇഒ യു.വി. ജോസിന് സിബിഐ നോട്ടീസ്; അഞ്ചിനു ഹാജരാകണം
12:47 AM Sep 30, 2020 | Deepika.com